കോവിഡ്-19 വൈറസ് വൻ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയിൽ വരുംമണിക്കൂറുകളിലെ സ്ഥിതി എന്താവുമെന്ന ആശങ്കയിൽ ജനം. ആയുർദൈർഘ്യത്തിൽ ലോകത്തിൽത്തന്നെ മുന്നിലായ ഇറ്റലിയുടെ വയോധികർക്കു വലിയ ഭീഷണിയായി കോവിഡ് മാറിയി രിക്കുകയാണ്.
ഇതിനോടകം മരിച്ചവരിൽ 30 ശതമാനം പേരും 80 വയസിനു മുകളിലുള്ളവരാണ്. അടുത്ത 30 ശതമാനം 70 വയസിനും 80 വയസിനും ഇടയിലുള്ളവർ. മഹാമാരി ഭീകരതാണ്ഡവമാടുന്നതു വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രോവിൻസിലും പ്രത്യേകിച്ചു മിലാനിലുമാണ്. അതികർക്കശമായ മുന്നറിയിപ്പുമായി സർക്കാർ ജനങ്ങളെ കരുതൽ തടങ്കൽപോലെ വീടുകളിൽ പാർപ്പിച്ചിരിക്കുന്നു.
കർശന നിബന്ധന
ഞാൻ സേവനം ചെയ്യുന്ന ലൊംബാർഡിയിലെ ലോഡി സേക്രഡ് ഹാർട്ട് ഇടവകയിൽമാത്രം ഇതോടകം 22 പേർ കൊറോണ ബാധയിൽ മരിച്ചു. ഇവരുടെ മൃതസംസ്കാരം നടത്താൻ ഗവണ്മെന്റ് അനുമതി നൽകിയത് ഇക്കഴിഞ്ഞ 15നാണ്. രാവിലെ ഒരു മൃതദേഹം, ഉച്ചകഴിഞ്ഞ് മറ്റൊരു മൃതദേഹം എന്ന ക്രമത്തിൽ ദിവസം രണ്ടു സംസ്കാരം നടത്താനാണ് അനുമതിയുള്ളത്. ഇനിയും സംസ്കാരം നടത്താൻ 15 മൃതദേഹങ്ങൾകൂടി വിവിധ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നു.
മൃതദേഹം സീൽചെയ്ത പെട്ടിയിൽ പള്ളിക്കുള്ളിലെ പ്രാർഥന ഒഴിവാക്കി നേരിട്ടു സെമിത്തേരിയിലേക്കു പോലീസ് അകന്പടിയോടെ എത്തിക്കും. സുരക്ഷാകവചം അണിയിച്ചു വൈദികൻ ഉൾപ്പെടെ ആറു പേരെ മാത്രം സെമിത്തേരിയിലേക്കു പരിശോധനയ്ക്കു ശേഷം പോലീസ് കടത്തിവിടും. അടുത്ത ബന്ധുക്കളെപ്പോലും സംസ്കാരത്തിൽ പങ്കെടുപ്പിക്കില്ല. സെമിത്തേരിയിൽ കബറടക്കം അവസാനിച്ച് ഏവരും പുറത്തിറങ്ങും വരെ പോലീസ് പുറത്തു കാവൽ നിൽക്കും.
ശോകമൂകം
രാജ്യമൊട്ടാകെ ശോകമൂകമാണ്. പല ഗ്രാമങ്ങളിലും നഗരങ്ങളിലും ജനവാസമുണ്ടോ എന്നു പോലും സംശയം തോന്നും. മരണം സംഭവിച്ചാൽ അയൽവാസികൾപോലും അറിയണമെന്നില്ല. പൊതുജനങ്ങളിൽ ഒരാൾ പോലും വീടിനു പുറത്തിറങ്ങാൻ അനുവാദമില്ല. അടച്ചുപൂട്ടിയ വീട്ടിൽനിന്ന് ആരെങ്കിലും പുറത്തിറങ്ങിയാൽ പോലീസ് അവരെ പിടികൂടി ശാസന നൽകി തിരിച്ചയയ്ക്കും. വീണ്ടും ആവർത്തിച്ചാൽ 260 യൂറോ പിഴ ഈടാക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ കേസ് ചാർജ് ചെയ്യും. ഇത്തരത്തിൽ പലപ്പോഴായി വീടുകൾക്ക് പുറത്തിറങ്ങിയ ഒരു കോടി ജനങ്ങളെ പോലീസ് വഴിയിൽ തടയുകയും അതിൽ 30,000 പേരെ താക്കീത് ചെയ്ത് തിരിച്ചയയ്ക്കുകയും ചെയ്തതായാണ് മാധ്യമ വാർത്തകൾ.
മെഡിക്കൽ, ശുചീകരണം, ഭക്ഷണവിതരണം, അടിയന്തര ജോലി എന്നിവയിൽ ഏർപ്പെടുന്നവർക്കു പ്രത്യേക സർട്ടിഫിക്കറ്റ് അധികാരികൾ നൽകിയിട്ടുണ്ട്. അതു കൈവശം വച്ച് അടച്ച വാഹനങ്ങളിൽ സുരക്ഷാവസ്ത്രങ്ങൾ ധരിച്ചുപോയി ജോലി ചെയ്യാം. ഒരാൾ പോലും നടന്നുപോകാനും സൈക്കിളിൽ യാത്ര ചെയ്യാനും പാടില്ല.
ഭക്ഷണം നൽകുന്നത്
വീടുകളിൽ അടച്ചുപൂട്ടി കഴിയുന്നവർക്കു മരുന്നും ഭക്ഷണവും എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് എനിക്കു മുന്നിലുള്ളത്. ഇടവകയിൽ ഈ സാഹചര്യത്തിൽ രണ്ട് വാട്സ്ആപ് ഗ്രൂപ്പുകൾ തയാറാക്കി യുവസന്നദ്ധ സേവകർ, റെഡ്ക്രോസ്, കാരിത്താസ് ഇറ്റലി തുടങ്ങിയ ഭാരവാഹികളുടെ സഹായത്തിൽ ഭക്ഷണസാധനങ്ങൾ ഓരോ വീടിന്റെയും മുന്നിൽ എത്തിച്ചുകൊടുക്കുകയാണ്.
അവശ്യസാധനങ്ങളുടെ ലിസ്റ്റ് വീട്ടുകാർ വാട്സ്ആപ്പിൽ അയച്ചുതരും. ഇതനുസരിച്ചു നഗരത്തിലെ സൂപ്പർ മാർക്കറ്റിലെത്തി ഓരോ വീട്ടിൽനിന്നു ലഭിച്ച ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങൾ വാങ്ങി വീടുകളുടെ വാതിലിനോടു ചേർത്തുവയ്ക്കും. അറിയിപ്പായി കോളിംഗ് ബെൽ അടിച്ചശേഷം വോളണ്ടിയേഴ്സ് മടങ്ങിപ്പോരും. ദിവസവും രാവിലെ 11നു മുൻപ് ഈ സേവനം പൂർത്തിയാക്കും.
നിലവിൽ ഭക്ഷണസാധനങ്ങൾക്ക് ഇറ്റലിയിൽ വലിയ ക്ഷാമം നേരിടുന്നില്ല. എന്നാൽ, വരുംദിവസങ്ങളിൽ ക്ഷാമം നേരിടുമോ എന്ന ഭീതിയിൽ പലരും കൂടുതൽ സാധനങ്ങൾ വീട്ടിൽ വാങ്ങി കരുതലായി വയ്ക്കാൻ താത്പര്യം കാണിക്കുന്നു.
ഭക്ഷണം ഉൾപ്പെടെ അവശ്യസാധനങ്ങൾ ഉത്പാദിക്കുന്ന ഫാക്ടറികളിൽ ഒന്നുപോലും അടച്ചുപൂട്ടരുതെന്നു സർക്കാരിന്റെ കർക്കശനിർദേശമുണ്ട്. കൊറോണ കൂടുതൽ കരുത്തുനേടി നാലാം ഘട്ടം ആക്രമണം തുടങ്ങുമോ എന്ന ഭീതിയും ഇത് ശരിവയ്ക്കാവുന്ന റിപ്പോർട്ടുകളുമാണ് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നത്.
ഏഴു ഡോക്ടർമാർ
കൊറോണ രോഗികളെ ചികിത്സിച്ചിരുന്ന 100 ഡോക്ടർമാരിൽ ഏഴുപേർ ഇതിനോടകം മരിച്ചു. പത്തു പേർ കൊറോണ ബാധിച്ചു ചികിത്സയിലാണ്. 11 നഴ്സുമാർ ഗുരുതരാവസ്ഥയിലാണ്. 300 കുഞ്ഞുങ്ങൾക്കു രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ, ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രോഗം ബാധിക്കില്ലെന്നായിരുന്നു ആദ്യ നിഗമനം.
വടക്കൻ ഇറ്റലിയിൽ 3,000 പേർക്കുള്ള വെന്റിലേറ്റർ സൗകര്യമേയുള്ളൂ. ഇത്രയും വെന്റിലേറ്ററുകളിൽ രോഗികൾ കഴിയുന്ന സാഹചര്യത്തിൽ രോഗബാധിതരോടു വീടുകളിൽത്തന്നെ കഴിയാനാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഇറ്റലിയിൽ ഇതോടകം 19 വൈദികർക്കു മരണം സംഭവിച്ചു. ഒരു ബിഷപ് ഉൾപ്പെടെ 20 വൈദികർ ചികിത്സയിലാണ്. മിലാനിൽ മരണം പെരുകിയതോടെ പള്ളി സെമിത്തേരികളിൽ സംസ്കാരം നടത്താനുള്ള സൗകര്യം പരിമിതമായതിനാൽ മറ്റ് സംസ്ഥാനങ്ങളിലെത്തിച്ചു സെമിത്തേരികളിൽ സംസ്കാരം നടത്തുന്നുണ്ട്.
ഇതിനും സൗകര്യമില്ലാതെ വരുന്പോൾ പലേടങ്ങളിലും കൂട്ടമായി ദഹിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ മാസങ്ങളോളം കൊറോണയുടെ തീവ്രതയും മരണവും തുടരുമെന്ന ഭീതിയിലാണ് ജനങ്ങൾ. ഇറ്റലിയുടെ അയൽ രാജ്യങ്ങളായ ഓസ്ട്രിയയിലും സ്വിറ്റ്സർലൻഡിലും കനത്ത ജാഗ്രതാ നിർദേശമാണുള്ളത്.
ഇറ്റലിയിലെ ലോഡിയിൽനിന്നു ഫാ. ജിനോ മുട്ടത്തുപാടം
ഇറ്റലിയിലെ വയോധികരെ കവർന്നു കോവിഡ്; മൃതസംസ്കാരത്തിനും നിബന്ധന
12:15 PM Mar 21, 2020 | Deepika.com