വൈറസ് ബാധ ചൈനയിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു പടർന്നതോടെ രോഗബാധയുടെ വേഗവും തീവ്രതയും വർധിച്ചു. ഇന്നലെയോടെ രോഗബാധിതരുടെ സംഖ്യ രണ്ടര ലക്ഷവും മരണം പതിനായിരവും കവിഞ്ഞു. ഇതോടൊപ്പം മരണസംഖ്യയിൽ ഇറ്റലി ചൈനയെ മറികടക്കുകയും ചെയ്തു.
പ്രതിദിനം കണ്ടെത്തുന്ന രോഗബാധകളുടെ സംഖ്യ കഴിഞ്ഞ പത്തുദിവസമായി വളരെക്കൂടി. പശ്ചിമയൂറോപ്പ്, വടക്കേ അമേരിക്ക എന്നീ മേഖലകളിലാണു വലിയ വർധന. മാർച്ച് 13 മുതൽ എല്ലാ ദിവസവും പതിനായിരത്തിലധികം പുതിയ വൈറസ് ബാധ ദിവസേന കണ്ടെത്തുന്നു. 17-ന് അതു 15,000-ത്തിലധികമായി. 18-ന് 20,584 ഉം 19-ന് 26,111 ഉം ആയി.
മരണസംഖ്യയും സമാന്തരമായി വർധിക്കുന്നു. മാർച്ച് ഒന്നിന് 67 ആയിരുന്നു മരണസംഖ്യ. നാലിന് ഇത് 102 ആയി. പിന്നീടു ക്രമേണ വർധിച്ച് 11-നു 332 ഉം 12-നു 353 ഉം ആയി. 15-ാം തീയതി 686 പേർ മരിച്ചു. 18-ന് 973 ഉം 19-ന് 1080 ഉം ആയി മരണസംഖ്യ.
കോവിഡ്-19 വൈറസ് ബാധയിലെ മരണനിരക്ക് ഓരോ രാജ്യത്തും ഓരോ വിധത്തിലായത് ഇതേപ്പറ്റി പഠിക്കുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ചൈനയിൽ 80,967 പേർക്കു രോഗം ബാധിച്ചപ്പോൾ 3,248 പേർ മരിച്ചെന്നാണു കണക്ക്, നാലുശതമാനം മരണനിരക്ക്. ഇറ്റലിയിൽ 41,035 പേർക്കു വൈറസ് വന്നപ്പോൾ 3405 പേർ മരിച്ചു. 8.3 ശതമാനം മരണനിരക്ക്. ഇറാനിൽ മരണത്തോത് 7.37 ശതമാനം വരും. അതേസമയം ദക്ഷിണകൊറിയയിൽ 1.08 ശതമാനേ ഉള്ളൂ മരണത്തോത്. അമേരിക്കയിലാകട്ടെ 1.5 ശതമാനം മാത്രം. സ്വിറ്റ്സർലൻഡിൽ 0.87 ശതമാനമേ വരൂ മരണനിരക്ക്. ഇന്തോനേഷ്യയിലാകട്ടെ 9.5 ശതമാനമുണ്ട് മരണത്തോത്.
ശീതകാലാവസ്ഥയിലാണു കോവിഡ്-19 ബാധ കൂടുതൽ എന്നു പറയപ്പെടുന്നുണ്ടെങ്കിലും ഈർപ്പവും ചൂടും കൂടുതലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലും രോഗബാധ വ്യാപകമായിട്ടുണ്ട്.
കോവിഡ്-19: തീവ്രത കൂടുന്നു
12:13 PM Mar 21, 2020 | Deepika.com