വിദേശികൾക്ക് യാത്രാവിലക്കുമായി ന്യൂസിലൻഡും ഓസ്ട്രേലിയയും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണു നടപടി. ഇന്നുമുതൽ ഈ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട് മോറീസൻ കാൻബറയിൽ അറിയിച്ചു. ന്യൂസിലൻഡും വിലക്ക് ഏർപ്പെടുത്തുന്നതായി പ്രധാനമന്ത്രി ജസീന്താ ആർഡേൺ വെല്ലിംഗ്ടണിൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കൊറോണ കേസുകളിൽ ഭൂരിഭാഗവും പുറത്തുനിന്നെത്തിയവരിൽനിന്നാണു പടർന്നത്.
വിദേശത്തുനിന്നെത്തുന്ന യാത്രക്കാർ 14 ദിവസത്തെ ക്വാറന്റീനു വിധേയരാവണമെന്ന് ഇപ്പോൾതന്നെ നിഷ്കർഷിച്ചിട്ടുണ്ട്. സ്ഥിതി മോശമാവുകയാണെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടി ആവശ്യമാണെന്നും മോറീസൺ പറഞ്ഞു.
ഓസ്ട്രേലിയയിൽ ഇതിനകം 565 പേർക്കു രോഗം പിടിപെട്ടു. ഇതിൽ 111 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. ആറു പേർ മരിച്ചു. ന്യൂസിലൻഡിൽ 28 പേർക്കാണു രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രോഗബാധ തടയുന്നതിന് വിവിധ രാജ്യങ്ങൾ അതിർത്തി അടയ്ക്കുകയാണ്. കാനഡ-അമേരിക്ക അതിർത്തി കഴിഞ്ഞദിവസം അടച്ചു. എന്നാൽ ചരക്കുനീക്കം തടഞ്ഞിട്ടില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അതിർത്തി അടച്ചു.
ഷെങ്കൻ വീസ മേഖലയിലെ രാജ്യങ്ങൾക്ക് മുപ്പതു ദിവസത്തേക്ക് അമേരിക്ക പ്രവേശനവിലക്ക് ഏർപ്പെടുത്തി. ബ്രിട്ടനും പിന്നീട് ഈ വിലക്കു ബാധകമാക്കി.
യാത്രാവിലക്കുമായി ഓസ്ട്രേലിയയും ന്യൂസിലൻഡും
03:44 PM Mar 20, 2020 | Deepika.com