സ്പെയിനിലെ നഗരങ്ങളിൽ ആളനക്കമില്ല. ഷോപ്പിംഗ് മാളുകളിൽ ഒരുസമയം ഒരാൾക്കുമാത്രമാണു പ്രവേശനം. മുഖവും ശരീരവും കവചങ്ങളിൽ പൊതിഞ്ഞാണ് അകത്തേക്കു കടക്കേണ്ടത്.
അവശ്യസാധനങ്ങൾ മിതമായി വാങ്ങി വേഗത്തിൽ പുറത്തിറങ്ങിയാൽ ക്യൂവിനു മുന്നിലുള്ളയാൾക്കു കടയിൽ കയറാം. ചുരുങ്ങിയ സമയമേ മാളിനുള്ളിൽ ചെലവഴിക്കാൻ അനുവാദമുള്ളൂ. മാളുകളുടെ ഒരു വാതിലേ തുറന്നുകൊടുക്കൂ. എങ്ങനെയും സാധനങ്ങൾ വാങ്ങി മടങ്ങാൻ ഒന്നും രണ്ടും മീറ്റർ അകലമിട്ട് ഏറെപ്പേർ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ലെയോണ് നഗരത്തിൽ പലേടത്തും.
കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച അഞ്ചാമത്തെ രാജ്യമായ സ്പെയിനിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. സൈന്യം രാജ്യത്തിന്റെയും ജനങ്ങളുടെയും നിയന്ത്രണവും സുരക്ഷയും പൂർണമായി ഏറ്റെടുത്തിരിക്കുന്നു. ഇടയ്ക്കിടെ പട്ടാളവാഹനങ്ങൾ റോഡിലൂടെ സഹായങ്ങളുമായി നീങ്ങുന്നുണ്ട്. ഒപ്പം ഹെലികോപ്ടറുകളുടെയും സേവനമുണ്ട്.
ഏറെയിടങ്ങളിലും ആശുപത്രികളും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ജനം പൂർണമായും അടച്ചിട്ട വീടുകളിലും മുറികളിലും കഴിയുന്നു. ജനങ്ങൾ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശം അപ്പാടെ പാലിക്കുകയും ഒരുമയോടെ ദേശീയദുരന്തത്തെ നേരിടുകയും ചെയ്യുന്നു.
രാത്രി എട്ടോടെ വാതിൽ തുറന്നോ ടെറസിൽ കയറിയോ ജനങ്ങൾ സൈന്യത്തിന്റെ സേവനങ്ങളെയും ധീരതയെയും ആദരിക്കുന്നതിന്റെ അടയാളമായി ഏതാനും നിമിഷം കൈകൾ കൊട്ടും. കോവിഡ് സുരക്ഷയെ കരുതി ആരും വായ തുറക്കില്ല. തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന സന്ദേശം അയൽവാസിയെ അറിയിക്കുന്നതും ഇത്തരത്തിൽ കൈകൊട്ടി ശബ്ദം കേൾപ്പിച്ചാണ്. കഴിഞ്ഞയാഴ്ച പഴം, പച്ചക്കറി സാധനങ്ങൾക്കു മാളുകളിൽ വലിയ ക്ഷാമമുണ്ടായിരുന്നു. ഞായറാഴ്ച സൈന്യവും ഹെൽത്ത് വർക്കർമാരും അവശ്യസാധനങ്ങൾ ട്രക്കുകളിൽ എത്തിച്ചു മാളുകളിൽ നിറച്ചു.
ദിവസവും മരണവാർത്തകളും രോഗബാധിതരുടെ വിവരങ്ങളും മാധ്യമങ്ങളിൽ അറിഞ്ഞ് ആശങ്കയോടെ ജനം കഴിയുകയാണ്. വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ സ്പാനിഷ് ജനതയ്ക്ക് ആഴ്ചകൾ നീളുന്ന പതിവ് ആഘോഷമാണ്. ഇത്തവണ ഒരിടത്തും തിരിപ്രദക്ഷിണവും ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകളുമില്ല. പള്ളികളെല്ലാം അടഞ്ഞുകിടക്കുന്നു.
തലസ്ഥാനമായ മാഡ്രിഡിലാണ് സ്ഥിതിഗതികൾ ഏറ്റവും ഭയാനകമായി തുടരുന്നത്. ആയിരക്കണക്കിനു രോഗികളും നൂറുകണക്കിനു മരണവും മാഡ്രിഡിൽത്തന്നെ. യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിക്കു ശേഷം കോവിഡ്-19 ഏറ്റവും ബാധിച്ചിരിക്കുന്നതു സ്പെയിനിനെയാണ്.
വീടുകളിൽ കഴിഞ്ഞുകൊണ്ടുള്ള ചികിത്സ മാത്രമാണ് ഭരണകൂടം പൗരന്മാരോടു നിർദേശിക്കുന്നത്. രോഗം കൂടുന്നവരെ മാത്രം ആശുപത്രിയിലാക്കുന്ന പരിമിതമായ സൗകര്യം മാത്രമാണു സർക്കാർ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ നാലു കോടിയോളം ജനങ്ങൾ വീടുകളിൽത്തന്നെ കഴിയാൻ നിർബന്ധിതരായിരിക്കുന്നു.
രാജ്യത്തെ എല്ലാ യാത്രാസംവിധാനങ്ങളും വിദേശ സർവീസുകളും ഗവണ്മെന്റ് റദ്ദാക്കിയിരിക്കുകയാണ്. ഗ്ലാസുകൾ അടച്ച് ഒറ്റപ്പെട്ട കാറുകൾ മാത്രം നിരത്തുകളിലൂടെ നീങ്ങുന്നു. വഴിയിൽ പാർക്കിംഗോ പുറത്തിറങ്ങലോ ഇല്ല. പ്രധാനമന്ത്രി പെദ്രോ സാഞ്ചിയസിന്റെ ഭാര്യ ബെഗോണ ഗോമസും രണ്ട് കാബിനറ്റ് മന്ത്രിമാരും കൊറോണ ബാധിതരാണ്.
സ്പെയിനിലെ ലെയോണിൽനിന്നു ഫാ. ബിനോദ് പൂവത്തിങ്കൽ
സ്പെയിനിൽ കടകളിൽ ഒരുസമയം ഒരാൾക്കു പ്രവേശനം; കൈകൊട്ടാൻ ജനം രാത്രി പുറത്തിറങ്ങും
03:39 PM Mar 20, 2020 | Deepika.com