എന്നാൽ രാജ്യത്ത് കൊറോണയുടെ സാമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്). സമൂഹ വ്യാപനം തടയാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി 50 നഗരങ്ങളിൽ നിന്ന് ശേഖരിച്ച 820 സാംപിളുകൾ പരിശോധിച്ചു. എല്ലാ സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. അതിനാൽ വൈറസിന്റെ സമൂഹ വ്യാപനത്തിന് തെളിവില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
വിദേശത്ത് പോകാതിരിക്കുകയും അവിടെ നിന്ന് വന്നവരുമായി നേരിട്ട് ബന്ധം പുലർത്തുകയോ ചെയ്യാത്തവർക്ക് രോഗം ബാധിക്കുമ്പോഴാണ് സമൂഹവ്യാപനം ഉണ്ടാകുന്നത്. രാജ്യത്ത് സമൂഹവ്യാപനം ആരംഭിച്ചിട്ടുണ്ടാകാം എന്നാണ് സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ്, ഇക്കണോമിക്സ് ആൻഡ് പോളിസി ഡയറക്ടർ രമണൻ ലക്ഷ്മണൻ പറയുന്നത്. രോഗലക്ഷണങ്ങളുള്ള കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കൂടുതൽ പേരെ പരിശോധിക്കണമെന്ന് ഇന്ത്യയോടെ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളും സർക്കാർ കൊണ്ടുവന്നിരുന്നു. വൈറസിന്റെ സാമൂഹ വ്യാപനം തടയുന്നതിന് എല്ലാവിധ മുൻകരുതലും സ്വീകരിച്ച് വരികയാണ്. പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കാനാണ് സർക്കാർ നിർദേശം.