കൊറോണ ഭീതിയിൽ നാട് ഉൾവലിയുന്പോൾ ജാഗ്രതയോടെ കർമനിരതമാണ് ഐസൊലേഷൻ വാർഡുകൾ. " ഇതൊക്കെ ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണ്. പക്ഷേ, ഇത്രയും ജാഗ്രതയോടെ ഇതുവരെ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് നേര്. ഈ പ്രശ്നം എപ്പോൾ പരിഹരിക്കാൻ കഴിയുമെന്ന് അറിയില്ല. എന്തിനെയും നേരിടാനുള്ള നല്ലൊരു ടീം വർക്കാണ് ഇവിടെ നടക്കുന്നത്. എല്ലാവരും നൂറുശതമാനം ആക്ടീവാണ്...' കണ്ണൂർ ജില്ലാ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വിഭാഗത്തിലെ ഒരു നഴ്സിന്റെ വാക്കുകളാണിത്.
ജില്ലാ ആശുപത്രിയിൽ ജനുവരി 31നാണ് ഐസൊലേഷൻ വാർഡ് തുടങ്ങിയത്.ആശുപത്രിയിലെ പരിമിതികളെല്ലാം മറികടന്നുള്ള പ്രവർത്തനങ്ങളിലാണ് ആരോഗ്യപ്രവർത്തകർ. ട്രോമാ കെയറിന് വേണ്ടി ഒരുക്കിയിരുന്ന കെട്ടിടമാണ് ആദ്യം ഐസൊലേഷൻ വാർഡ് ആയി മാറ്റിയത്. 15 ബെഡുകളാണ് ഒരുക്കിയിരുന്നത്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഐസൊലേഷൻ വാർഡുകളിലുള്ളത്. പിന്നീട്, റോട്ടറി പേവാർഡും ഐസൊലേഷൻ വാർഡായി മാറ്റിയതോടെ 27 ബെഡുകൾക്കുള്ള സൗകര്യമായി. ചില ദിവസങ്ങളിൽ 20 പേർ വരെ ഐസൊലേഷൻ വാർഡിൽ ഉണ്ടായിരുന്നു. ഇന്നലെ ആറുപേരാണുള്ളത്. ഇതുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് ആശ്വാസം.
"ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ മുഖങ്ങളിൽ ഞങ്ങൾ കാണുന്നത് ആശങ്കയല്ല. ടെസ്റ്റുകളെല്ലാം കഴിഞ്ഞ് സമാധാനമായി വീട്ടിൽ പോകാമെന്നുള്ള പ്രതീക്ഷയാണ്. നേരത്തെ ആലപ്പുഴയിലേക്കാണ് പരിശോധനകൾക്ക് അയച്ചിരുന്നത്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലും സംവിധാനമായതോടെ പരിശോധനാഫലം രണ്ടുദിവസത്തിനുള്ള ലഭിക്കുമെന്നത് നേട്ടമാണ്...'- ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.
തുള്ളിവെള്ളം പോലും കുടിക്കാതെ
16 സ്റ്റാഫ് നഴ്സ്, 10 നഴ്സിംഗ് അസിസ്റ്റന്റ്, ആറ് ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് കൊറോണ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ളത്. ഒരേ സമയം ഒരു സ്റ്റാഫ് നഴ്സും ഒരു നഴ്സിംഗ് അസിസ്റ്റന്റും ഒരു ക്ലീനിംഗ് സ്റ്റാഫും ഡ്യൂട്ടിയിലുണ്ടാകും. 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും വിളിപ്പുറത്തുണ്ട്.
ഡ്യൂട്ടിക്ക് എത്തുന്നവർ ആദ്യം ഡോണിംഗ് റൂമിലാണ് പ്രവേശിക്കുന്നത്. വീട്ടിൽ നിന്ന് ധരിച്ചെത്തുന്ന വസ്ത്രങ്ങൾ മാറ്റി ആശുപത്രി വസ്ത്രങ്ങൾ ധരിച്ചശേഷം അതിനുമുകളിലായി പേഴ്സണൽ പ്രൊട്ടക്ട് എക്യുപ്മെന്റ് (പിപിഇ കിറ്റ്) എന്ന കവചവും അണിഞ്ഞാണ് ഡ്യൂട്ടിയിലുള്ളവർ ഐസൊലേഷൻ വാർഡിൽ കയറുന്നത്.
ഐസൊലേഷൻ വാർഡിലെത്തിയാൽ വെള്ളം കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇവർക്ക് കഴിയില്ല. അതുകാരണം നാല് മണിക്കൂർ വീതം അഞ്ച് ഷിഫ്റ്റുകളിലായാണ് നഴ്സുമാരുടെ ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. രാത്രിയിൽ അഞ്ച് മണിക്കൂർ ഡ്യൂട്ടിയുണ്ടാകും.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഹെഡ് നഴ്സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐസൊലേഷൻ വാർഡിലുള്ള സ്രവങ്ങൾ ശേഖരിക്കുന്നത് ഡോക്ടർമാരും പരിശോധനയ്ക്കുള്ള രക്തം കളക്ട് ചെയ്യുന്നത് നഴ്സുമാരുമാണ്.
ഡ്യൂട്ടി കഴിയുന്പോൾ ഡോഫിംഗ് മുറിയിലാണ് എത്തേണ്ടത്. പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് കിറ്റ് ഡിസ്പോസ് ചെയ്യുകയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അരമണിക്കൂറോളം ബ്ലീച്ചിംഗ് സൊലൂഷൻ ലായനിയിലിട്ട് അണുവിമുക്തമാക്കുകയും ചെയ്യും. കുളിച്ച് മറ്റൊരു വസ്ത്രം ധരിച്ചാണ് ഇവർ വീടുകളിലേക്ക് പോകുന്നത്.
പ്രധാനപ്പെട്ട ചുമതലകളിലുള്ളവർക്ക് വീടുകളിലേക്ക് പോയാലും ഡ്യൂട്ടി കഴിയുന്നില്ല. 24 മണിക്കൂറും "ഓൺ കോൾ' ആയി ഇവരുണ്ടാകും.
ഹെൽപ്പ് ഡെസ്കും ആംബുലൻസും
കോവിഡ്- 19 സംശയനിവാരണത്തിനും ചികിത്സയ്ക്കുമായി രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന് അടുത്തായി ഒരു ഹൗസ് സർജന്റെ സേവനമുണ്ട്.
ഐസൊലേഷന്ിൽ കഴിയുന്നവരെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും മറ്റുമായി ഒരു ആംബുലൻസും അതിനാവശ്യമായ ജീവനക്കാരെയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡുകൾ തമ്മിൽ അകലമുണ്ട്.
ഒരിടത്ത് നിന്ന് മറ്റൊന്നിലേക്ക് നിരീക്ഷണത്തിലുള്ളവരെ കൊണ്ടുപോകുന്നതിനും ഈ ആംബുലൻസാണ് ഉപയോഗിക്കുന്നത്.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.രാജീവൻ, ആർഎംഒ ഡോ.ഇസ്മയിൽ, കൊറോണ നോഡൽ ഓഫീസർ ഡോ.എൻ.അഭിലാഷ്, നഴ്സിംഗ് സൂപ്രണ്ടുമാരായ ബെന്നി ജോസഫ്, ദേവയാനി കല്ലേൻ, ഷൈനി സ്കറിയ, പി.ആർ.ശൈലജ, ഹെഡ് നഴ്സുമാരായ എസ്.ബിന്ദു, ഡി.കെ.സിന്ധു, ഇൻസ്പെക്ഷൻ കൺട്രോൾ നഴ്സുമാരായ എം.സി.മേരിക്കുട്ടി, സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഐസൊലേഷൻ വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഐസൊലേഷൻ വാർഡിലെ കരുണയും കരുതലും
06:25 PM Mar 19, 2020 | Deepika.com