കോവിഡ് -19 രോഗത്തിന്റെ സമൂഹ വ്യാപനം തടയാൻ കടുത്ത നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. വൈറസ് വ്യാപനം തടയുന്നതിന് അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾ നിർണായകമാണെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ചാണു കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
തിരികെ വിളിക്കും
അവധിയിൽ പോയ ഡോക്ടർമാർ അടക്കമുള്ള മുഴുവൻ ജീവനക്കാരെയും തിരികെ വിളിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനസമയം വൈകുന്നേരം ആറുവരെയാക്കി നീട്ടി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പ്രാദേശിക തലത്തിൽ ഡോക്ടർമാർ അടങ്ങുന്ന സമിതിക്കു രൂപം നൽകും. കൂടുതൽ പേരെ നിരീക്ഷണത്തിൽപാർപ്പിക്കേണ്ടിവന്നാൽ അതിനാവശ്യമായ സൗകര്യം ഒരുക്കും. ആവശ്യമായ പക്ഷം സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കാനാണ് ആലോചിക്കുന്നത്.
ദുരന്തനിവാരണ നിയമം പ്രകാരം തുടർനടപടികൾ സ്വീകരിക്കും. ആവശ്യമായ മരുന്നുകൾ സംഭരിക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷനെ ചുമതലപ്പെടുത്തി. ആരോഗ്യ- ധന സെക്രട്ടറിമാർ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി പ്രത്യേക ചർച്ച നടത്തി ആവശ്യമായ പണം അനുവദിക്കും.
മരുന്നു സംഭരിക്കും
ജൂണിൽ മഴക്കാലം തുടങ്ങുന്നതോടെ വൈറൽ പനി അടക്കമുള്ള മഴക്കാല രോഗങ്ങൾ നേരിടാൻ മൂന്നു മാസത്തേക്ക് ആവശ്യമായ മരുന്നുകൾ സംഭരിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ ചുമതലപ്പെടുത്തി. മെഡിക്കൽ സർവീസ് കോർപറേഷന് ഇതിനാവശ്യമായ തുക വായ്പയായി നൽകും. കൊറോണ പ്രതിരോധ നടപടികൾക്കായി ഓരോ ജില്ലയ്ക്കും ഇതുവരെ പത്തു ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. ആവശ്യമായ ബാക്കി തുക ജില്ലാ കളക്ടർമാർ ആവശ്യപ്പെടുന്ന പക്ഷം നൽകും.
സ്ഥിതിവിശേഷം ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ വിശദീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടോ തനതു ഫണ്ടോ ഉപയോഗിക്കാം. പ്രധാനപ്പെട്ട ഉത്സവങ്ങൾ അടക്കമുള്ള ജനങ്ങൾ കൂട്ടം കൂടുന്ന മതപരമായ ചടങ്ങുകൾ ഉപേക്ഷിക്കാൻ ആവശ്യമായ നിർദേശം നൽകും. മതനേതാക്കളുടെ യോഗം വിളിച്ചു ചേർക്കാനും നിർദേശിക്കും.
പണം വിപണിയിലെത്തിക്കും
കൊറോണ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാന്പത്തിക നില കൂടുതൽ പരുങ്ങലിലായെന്നു വിലയിരുത്തിയ മന്ത്രിസഭായോഗം കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. തകർച്ചയിലായ വിപണിയെ രക്ഷപ്പെടുത്താൻ കൂടുതൽ പണം വിപണിയിൽ എത്തേണ്ടതുണ്ട്. ഇതിനായി റീ- ബിൽഡ് കേരള പദ്ധതി പ്രകാരമുള്ള പുനർ നിർമാണ പദ്ധതികൾ വ്യാപകമാക്കും.
ക്ഷേമ പെൻഷൻ നല്കും
മുടങ്ങിക്കിടക്കുന്ന സാമൂഹിക ക്ഷേമപെൻഷനുകൾ പൂർണമായി കൊടുത്തു തീർക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തു കൂലിപ്പണിക്കാർ അടക്കമുള്ള ദിവസശന്പളക്കാർക്കു തൊഴിൽ ദിനങ്ങൾ നഷ്ടമാകുന്ന സാഹചര്യത്തിൽ തൊഴിലുറപ്പു പദ്ധതി വഴി കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനും മന്ത്രിസഭ നിർദേശിച്ചു.
സമൂഹ വ്യാപനം തടയാൻ കടുത്ത നടപടികൾ, ആൾക്കൂട്ടം വേണ്ട
04:48 PM Mar 19, 2020 | Deepika.com