കോവിഡ്-19 പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ആഹ്വാനം.
ദേവാലയങ്ങളിലെ ദിവ്യബലിക്കും മറ്റ് തിരുക്കര്‍മങ്ങള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സർക്കുലറിന് തുടർച്ചയായി ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആഹ്വാനം ചെയ്യുന്നു.
കൊറോണ വൈറസ് ബാധ ഇപ്പോള്‍ അതിന്റെ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നു മനസിലാക്കുന്നു. മൂന്നാം ഘട്ടത്തിലേക്കോ നാലാം ഘട്ടത്തിലേക്കോ കടന്നാല്‍ അതു വളരെ അപകടകരമായിരിക്കുമെന്നാണു ഡോക്ടര്‍മാര്‍ നല്കുന്ന മുന്നറിയിപ്പ്. അതിനാല്‍, വ്യക്തികളായും ഇടവകകളായും സ്ഥാപനങ്ങളായും ഈ വിഷയത്തില്‍ കര്‍ശനമായ വൈറസ് പ്രതിരോധനടപടികള്‍ തുടരേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം ഏറെക്കുറെ തൃപ്തികരമാണ്.
എങ്കിലും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിയന്ത്രണങ്ങളോടും പ്രത്യേകിച്ച് ഇന്നലെ മുഖ്യമന്ത്രി വിവിധ മതപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്ഫറന്സു വഴി നല്കിയ നിര്‍ദേശങ്ങളോട് ജനങ്ങള്‍ പൂര്‍ണസഹകരണം നല്‍കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.
1. ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മങ്ങള്‍ക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അന്‍പതില്‍ താഴെയുള്ള ആരാധനാ സമൂഹങ്ങള്‍ക്കായി വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സാഹചര്യം ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. ഇത്തരം ചെറിയ കൂട്ടങ്ങളിലായാലും ജലദോഷമോ, തുമ്മലോ, ചുമയോ, പനിയോ ഉള്ളവര്‍ ഒരിക്കലും കടന്നുവരാന്‍ ഇടയാകരുത്. വളരെ പ്രത്യേകമായ സാഹചര്യങ്ങളില്‍ ചില ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണം നിര്‍ത്തുന്നതാണ് നല്ലതെന്നു ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട രൂപതാധ്യക്ഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്.
2. വ്യക്തികളായി വന്നു പ്രാര്‍ഥിക്കുന്നതിനുള്ള സൗകര്യം നല്കാന് എല്ലാ ദേവാലയങ്ങളും പതിവുപോലെ തുറന്നിടേണ്ടതാണ്.
3. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കുട്ടികളും പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ സംബന്ധിച്ചാല്‍ മതിയാകും.
4. സാധിക്കുന്ന എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ചെറിയ ഗ്രൂപ്പുകളില്‍ ആരാധന നടത്തി കൊറോണ വൈറസ് ബാധയില്‍നിന്ന് ലോകജനതയെ രക്ഷിക്കാന്‍ എല്ലാവരും തീക്ഷ്ണമായി പ്രാര്‍ഥിക്കേണ്ടതാണ്.
5. മാര്‍ച്ച് 27നു കേരളത്തിലെ എല്ലാ രൂപതകളിലും പ്രാര്‍ഥനാദിനമായി ആചരിക്കണം. അന്നേദിവസം ഉപവാസമനുഷ്ഠിക്കുന്നത് നന്നായിരിക്കും.
6. വിശുദ്ധവാര തിരുക്കര്മങ്ങളെക്കുറിച്ച് അന്നത്തെ സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച് അവസാന ആഴ്ചയില്‍ അതതു വ്യക്തിസഭകളില്നിന്നു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.
7. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രൂപതാധ്യക്ഷന്‍ ഉപദേശം നല്‍കുന്നതിനായി ഡോക്ടര്‍മാരുടെ ഒരു വിദഗ്ധസംഘത്തെ രൂപീകരിക്കുന്നത് ഉചിതമായിരിക്കും.
കര്‍ത്താവാണ് നമ്മുടെ സങ്കേതം, അവിടുന്നാണ് നമ്മുടെ ആശ്രയവും നമ്മുടെ കോട്ടയും (സങ്കീ. 91:12) എന്ന് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ഏറ്റുപറയാം. നമ്മുടെമേലും ലോകം മുഴുവന്റെമേലും ദൈവകരുണ ഉണ്ടാകുന്നതിനായി തീക്ഷ്ണമായി നമുക്കു പ്രാര്‍ഥിക്കാമെന്ന് സർക്കുലർ ആഹ്വാനം ചെയ്തു.
കോവിഡ്-19: കരുതല്‍ നടപടികള്‍ക്ക് കെസിബിസി ആഹ്വാനം
04:41 PM Mar 19, 2020 | Deepika.com