കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കർണാടകയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഈമാസം 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിയമസഭയിൽ അറിയിച്ചു.
രാജ്യത്തെ ആദ്യ കോവിഡ് മരണം കൽബുർഗിയിൽ റിപ്പോർട്ട്ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ 14ന് ഒരാഴ്ചത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാളുകൾ, പബ്ബുകൾ, തിയറ്ററുകൾ, ക്ലബുകൾ എന്നിവ അടച്ചിടാനും ആളുകൾകൂടുന്ന പരിപാടികൾ നിരോധിക്കാനും തീരുമാനിച്ചിരുന്നു. ഈ നിരോധനമാണ് 31 വരെ നീട്ടിയത്. സംസ്ഥാനത്തെ എല്ലാ ജിമ്മുകളും വെൽനസ് സെന്ററുകളും 31വരെ അടച്ചിടാനും സർക്കാർ നിർദേശിച്ചു. സർക്കാർ ആശുപത്രികളിലെ ദന്തരോഗ വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല.
വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാനും കോവിഡ്-19 പ്രതിരോധനടപടികൾക്കായി 200 കോടി രൂപ വകയിരുത്താനും ഇന്നലെ ചേർന്ന അടിയന്തര മന്ത്രിസഭായോഗം തീരുമാനിച്ചു.
അതേസമയം, ഇന്നലെ രണ്ടുപേർക്ക്കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 13 ആയി. കഴിഞ്ഞദിവസം അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ 56 വയസുള്ള സ്ത്രീക്കും സ്പെയിൻ സന്ദർശനം കഴിഞ്ഞെത്തിയ യുവതിക്കുമാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്.
കോവിഡ്: കർണാടകയിൽ നിയന്ത്രണങ്ങൾ 31 വരെ
02:50 PM Mar 19, 2020 | Deepika.com