കൊറോണ വ്യാപനം തടയുന്നതിന് യുഎസ്- കാനഡ അതിർത്തി അടയ്ക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. കാനഡയുമായി വിശദാംശങ്ങൾ ചർച്ച ചെയ്തുവരികയാണ്. അത്യാവശ്യയാത്രകൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല. വാണിജ്യത്തെയും ബാധിക്കില്ല. കാനഡയുടെ ഇറക്കുമതിയുടെ 75ശതമാനവും അമേരിക്കയിൽനിന്നാണ്. അവശ്യസാധനങ്ങളുമായി നിരവധി ട്രക്കുകളാണ് ദിനംപ്രതി അതിർത്തി കടന്ന് കാനഡയിലെത്തുന്നത്.
ടൂറിസ്റ്റുകൾക്കും മറ്റും വിലക്കുണ്ടാവുമെങ്കിലും ഇപ്പോൾ അമേരിക്കയിലുള്ള കാനഡക്കാർക്ക് നാട്ടിലേക്കു മടങ്ങുന്നതിനു തടസ്സമില്ല.
അതിർത്തി അടയ്ക്കുന്നതിനോടു നേരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻട്രൂഡോ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അമേരിക്കക്കാർ ഒഴിച്ചുള്ള എല്ലാ വിദേശികൾക്കും കാനഡയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി തിങ്കളാഴ്ച ട്രൂഡോ ഉത്തരവു പുറപ്പെടുവിച്ചു. യുഎസുമായുള്ള പ്രത്യേക ബന്ധം മുൻനിർത്തിയാണ് അമേരിക്കക്കാർക്ക് ഒഴിവ് അനുവദിച്ചതെന്നു ട്രൂഡോ പറഞ്ഞു.
ഇതിനിടെ വൈറസിനെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി കാനഡയിലെ ക്യൂബക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്. ഒന്റേറിയോ, ആൽബർട്ടാ. ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാനഡയിൽ ഇതുവരെ 600 കൊറോണ കേസുകളാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്. എട്ടു മരണവും. അമേരിക്കയിൽ അന്പതു സ്റ്റേറ്റുകളിലും കൊറോണരോഗം എത്തി. 117 പേർ മരിച്ചു. 7668 പേർക്കു രോഗം പിടിപെട്ടു.
കൊറോണ ബാധിതർ രണ്ടു ലക്ഷം
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ രണ്ടു ലക്ഷം പിന്നിട്ടു. മരണം എണ്ണായിരത്തിനും മുകളിലായി. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കു പ്രകാരം 2,12,789 പേർക്കു രോഗം പിടിപെട്ടു. മരണസംഖ്യ 8,787. ഒരാഴ്ച മുന്പ് മരണം 4,600 ആയിരുന്നു. ഏറ്റവും കൂടുതൽ രോഗികൾ ഇപ്പോഴും ചൈനയിൽ തന്നെ-80,894. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയിൽ 35,713 രോഗികൾ.
അമേരിക്ക-കാനഡ അതിർത്തി അടയ്ക്കുന്നു
02:40 PM Mar 19, 2020 | Deepika.com