കോവിഡ്-19 മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് ധനസഹായവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നികുതിദായകർ ഓരോരുത്തർക്കും ആയിരം ഡോളറിന്റെ ചെക്ക് രണ്ടാഴ്ചയ്ക്കകം അയച്ചുകൊടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തുക ആയിരം ഡോളറോ അതിൽ കൂടുതലോ എന്നത് പിന്നീടു തീരുമാനിക്കുമെന്നു ട്രഷറി സെക്രട്ടറി സ്റ്റീവ് മ്നൂചിൻ വിശദീകരിച്ചു.
നികുതി അടയ്ക്കാൻ മൂന്നു മാസത്തെ സാവകാശവും യുഎസ് ഗവൺമെന്റ് അനുവദിച്ചു. 10 ലക്ഷം ഡോളർവരെ നികുതി നല്കേണ്ട വ്യക്തികൾക്ക് ഒരു കോടി ഡോളർവരെ നികുതി അടയ്ക്കേണ്ട കന്പനികൾക്കുമാണ് ഇളവ്.
ഒരുലക്ഷം കോടി ഡോളർ (74 ലക്ഷം കോടി രൂപ) വരാവുന്ന ഉത്തേജക പദ്ധതിയുടെ ഭാഗമായാണു ട്രംപ് നികുതിദായകർക്കു പണം നല്കുന്നത്. 2008-ലെ ബാങ്ക് തകർച്ചകളുടെയും മാന്ദ്യത്തിന്റെയും സമയത്തും അമേരിക്ക ഇതേപോലെ നികുതിദായകർക്കു പണം നല്കിയിരുന്നു.
മാന്ദ്യകാലത്ത്, ഇങ്ങനെ ലഭിക്കുന്ന പണം ജനങ്ങൾ ചെലവാക്കുന്പോൾ സാന്പത്തികരംഗത്ത് ഉണർവ് വരും എന്നതാണ് ഈ ചെക്ക് നല്കലിനു പിന്നിലെ സാന്പത്തികതത്വം.
2008-ൽ 70,000 കോടി ഡോളറിന്റെ ഉത്തേജക-രക്ഷാപദ്ധതിയാണ് നടപ്പാക്കിയത്. ട്രംപ് ചുരുങ്ങിയത് 85,000 കോടി ഡോളർ വേണ്ട പദ്ധതിയാണു നിർദേശിച്ചത്. അത് ഒരുലക്ഷം കോടി ഡോളർ വരെ കൂട്ടണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പദ്ധതി കോൺഗ്രസിന്റെ പരിഗണനയിലാണ്.നികുതിദായകർക്കു ചെക്ക് നല്കുന്ന പദ്ധതിക്ക് 25,000 കോടി ഡോളറാണു പ്രതീക്ഷിക്കുന്ന ചെലവ്.
നികുതിദായകർക്ക് 1000 ഡോളർ വീതം നല്കാൻ ട്രംപ്
02:37 PM Mar 19, 2020 | Deepika.com