ജില്ലയിൽ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ താമസിച്ച കെടിഡിസിയുടെ മൂന്നാറിലുള്ള ടീ കൗണ്ടി റിസോർട്ട് കടുത്ത സുരക്ഷാ വലയത്തിൽ.
ഇവിടേക്കുള്ള പ്രവേശനം പൂർണമായും വിലക്കിയിരിക്കുകയാണ്. കനത്ത പോലീസ് കാവലിലാണ് റിസോർട്ട്. ഇവിടെ നിരീക്ഷണത്തിലുള്ള ആറു പേരുടെ സാന്പിളുകൾ ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടെയുള്ള ഒരു വിദേശിയടക്കമുള്ള 77 പേരും 14 ദിവസത്തേക്കു നിരീക്ഷണത്തിലാണ്. ഇതിൽ അധികവും ജീവനക്കാരാണ്. ഇവർക്കു കർശനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ദിവസവും എത്തി പരിശോധന നടത്തുന്നുണ്ട്.
ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവർക്ക് ഒരുക്കി നൽകുന്നുണ്ട്. ഒഡീഷ സ്വദേശികളായ അമ്മയ്ക്കും മകനും സ്വന്തമായി ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യവുമുണ്ട്. സോർട്ടിലേക്കു നിലവിലെ സാഹചര്യത്തിൽ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കേണ്ടന്നാണ് തീരുമാനം. മൂന്നാറിലും ദേവികുളത്തുമായി എട്ട് വിദേശികളാണുള്ളത്.
ജില്ലയിലാകെ ഇത്തരത്തിൽ വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി നൂറിൽ താഴെ വിദേശികളുമുണ്ട്. ഇവരെയെല്ലാം രാജ്യത്തെത്തിയ ദിവസം മുതൽ 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇതിനനുസരിച്ച് മടക്ക യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണു നിർദേശിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തു വിട്ട ശേഷം തിങ്കളാഴ്ച 13 പേരും ഇന്നലെ 15 പേരും ഫോണിൽ അധികൃതരെ ബന്ധപ്പെട്ടു.
ഇവർക്കു വേണ്ട മാർഗനിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലാകെ 283 പേരാണ് വീടുകളിലടക്കം നിരീക്ഷണത്തിലുള്ളത്. നിരീക്ഷണ സമയം കഴിഞ്ഞതിനാൽ 18 അംഗ വിദേശികളുടെ സംഘം ഇന്നു രാത്രി ഇടുക്കിയിൽനിന്നു യാത്രതിരിക്കും. നാളെ നെടുന്പാശേരിയിൽനിന്ന് ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങും. ഇതിനിടെ ജില്ലയിൽ കോവിഡ്-19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആളുകൾ കൂടുന്ന മതപരമായ ചടങ്ങുകൾ ഈ മാസം 31 വരെ ഒഴിവാക്കാൻ ജില്ലാ കളക്ടർ എച്ച്.ദിനേശന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മത സാമുദായിക അധ്യക്ഷൻമാരുടെ യോഗം ആഹ്വാനം ചെയ്തു.
ആരാധനാലയങ്ങളിൽ കൂട്ടം കൂടിയുള്ള ചടങ്ങുകളിൽനിന്ന് എല്ലാവരും വിട്ടു നിൽക്കണം. മുൻകരുതലിന്റെ ഭാഗമായി സ്വഭവനങ്ങളിൽ പ്രാർഥന നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.
വിവാഹ ചടങ്ങുകളിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കാവൂ. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൂട്ടം കൂടാതെ പരസ്പര സന്പർക്കം പരമാവധി ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മൂന്നാർ ടീ കൗണ്ടി റിസോർട്ട് കടുത്ത സുരക്ഷാവലയത്തിൽ
02:09 PM Mar 18, 2020 | Deepika.com