മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ച ഒരാൾകൂടി മരിച്ചതോടെ ഇന്ത്യയിൽ കോവിഡ്-19നെതിരേയുള്ള പ്രതിരോധം ശക്തമാക്കി. കോവിഡ് ബാധയെ സംബന്ധിച്ച് രാജ്യത്ത് ഇനിയുള്ള ദിനങ്ങൾ നിർണായക മാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കിയത്.
ദുബായിൽ പോയി വന്ന 64 വയസുകാരനാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഇന്ത്യ കോവിഡ്-19ന്റെ രണ്ടാംഘട്ടത്തിലാണെന്നും മൂന്നാം ഘട്ടത്തിലേക്കു കടന്നിട്ടില്ലെന്നും ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. മൂന്നാംഘട്ടത്തിൽ സാമൂഹിക വ്യാപനത്തിലൂടെ അതീവ ഗുരുതര അവസ്ഥയാകും നേരിടേണ്ടിവരിക. ഈ സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പുലർത്തണം. പനിയോ ചുമയോ ജലദോഷമോ ഉള്ളവർ വീടുകളിൽതന്നെ തങ്ങണം. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടുകയും വേണം. ജനങ്ങൾ പ്രതിരോധത്തിന് സ്വമേധയാ തയാറാകണം. രോഗവ്യാപനത്തിനുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കണമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു.
അതിനിടെ, രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി. മാഹിയിൽ അറുപത്തെട്ടുകാരിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചു. ഇറാനിലുള്ള 850 ഇന്ത്യക്കാരിൽ 24 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ഡൽഹി-ഹരിയാന അതിർത്തിയിലെ ചാവ്ലയിലെ നിരീക്ഷണക്യാന്പിൽ കഴിയുന്ന രണ്ടു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
താജ്മഹൽ അടച്ചു
എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലും തെർമൽ സ്ക്രീനിംഗ് ഏർപ്പെടുത്തി. കേന്ദ്ര പുരാവസ്തു വകുപ്പ് താജ്മഹൽ അടക്കമുള്ള പുരാതന ചരിത്ര സ്മാരകങ്ങളെല്ലാം അടച്ചു. 49 വർഷത്തിനിടെ ആദ്യമായാണ് താജ്മഹൽ അടച്ചിടുന്നത്.
കോവിഡ്-19 പരിശോധനകൾക്കായി കേന്ദ്ര സർക്കാർ രാജ്യത്ത് 13 ലാബുകൾകൂടി സജ്ജമാക്കി. തൃശൂർ മെഡിക്കൽ കോളജിൽ ഉൾപ്പടെയാണ് 13 ലാബുകൾ. ഇതോടെ രാജ്യത്താകമാനം 62 ലാബുകളായി. കേരളത്തിൽ തൃശൂരിൽ ഉൾപ്പെടെ നാലു ലാബുകളാണുള്ളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവയാണ് കേരളത്തിൽ കോവിഡ് പരിശോധനയ്ക്കായുള്ള മറ്റു ലാബുകൾ.
സ്വകാര്യ ലാബുകളും
കോവിഡ് പരിശോധനയ്ക്കായി സ്വകാര്യ ലബോറട്ടറികൾക്കും അനുവാദം നൽകും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ടെസ്റ്റിംഗ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളുമായി ഐസിഎംആർ ബന്ധപ്പെടുന്നുണ്ടെന്നും ഡോ. ബൽറാം പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ പ്രതിദിനം 1400 സാന്പിളുകൾ പരിശോധിക്കാവുന്ന രണ്ട് അതിവേഗ ലാബുകൾകൂടി സജ്ജീകരിക്കുമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു. കൊറോണ വൈറസിനെ കണ്ടുപിടിക്കാനുള്ള ലബോറട്ടറികളുടെ എണ്ണം വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഐസിഎംആർ. രാജ്യത്ത് ഇപ്പോൾ 72 ലാബുകളാണ് പ്രവർത്തനക്ഷമമായുള്ളത്.
കേന്ദ്രമന്ത്രി വി. മുരളീധരൻ സ്വയം നിരീക്ഷണത്തിൽ
കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി സന്പർക്കം പുലർത്തിയ മറ്റു ഡോക്ടർമാർക്കൊപ്പം യോഗത്തിൽ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിലെ വസതിയിൽ സ്വയം നിരീക്ഷണത്തിലേക്കു മാറി. മന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് വിവരം. ഇതുവരെ 5700 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സെബി മാത്യു
ഇന്ത്യയിൽ ഒരു മരണംകൂടി, കർശന ജാഗ്രത വേണം: ഐസിഎംആർ
01:17 PM Mar 18, 2020 | Deepika.com