കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വിനോദസഞ്ചാര മേഖലയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചെന്നൈയിലെ മാമല്ലപുരം തീരദേശ ടൗണിലെയും നീലഗിരി ജില്ലയിലെ ഊട്ടിയിലെയും ടൂറിസ്റ്റ് സെന്ററുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.
ഊട്ടിയിലുള്ളവരെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കാനാണു നിർദേശം. പശ്ചിമഘട്ട മലനിരകളിലെ എട്ടു ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയെന്നു ജില്ലാ കളക്ടർ ഇന്നസെന്റ് ദിവ്യ പറഞ്ഞു. ലോക പൈതൃകപട്ടികയിൽ ഇടം നേടിയ മഹാബലിപുരത്തെ ക്ഷേത്രനഗരിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും ഇവിടം സന്ദർശിച്ചിരുന്നു.
ദിൻഡുഗൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്കും കേരളത്തിൽനിന്നുൾപ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും റിസോർട്ടുകളും മാർച്ച് 31വരെ അടച്ചിടണമെന്ന സർക്കാർ നിർദേശം വന്നതിനു പിന്നാലെയാണ് ടൂറിസ്റ്റ് സെന്ററുകളും അടച്ചിടാൻ തീരുമാനിച്ചത്. തമിഴ്നാട്ടിൽ ഇതുവരെ ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 45 കാരന് കോവിഡ് ബാധയില്ലെന്നു വിദഗ്ധ പരിശോധനയിൽ പിന്നീടു കണ്ടെത്തി.
കോവിഡ് ഭീതി; തമിഴ്നാട്ടിൽ ഊട്ടി ഉൾപ്പെടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും
01:13 PM Mar 18, 2020 | Deepika.com