ഇന്നലെ രണ്ടുപേർക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം പത്തായി. ലണ്ടൻ സന്ദർശനം കഴിഞ്ഞ് ബംഗളൂരുവിലെത്തിയ വിദ്യാർഥിനിക്കും കൽബുർഗിയിൽ കഴിഞ്ഞദിവസം കോവിഡ്ബാധിച്ചു മരിച്ചയാളെ ചികിത്സിച്ച ഡോക്ടർക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.
സൗദിയിൽനിന്ന് ഉംറ കഴിഞ്ഞെത്തിയ കൽബുർഗി സ്വദേശിയായ എഴുപത്തിയാറുകാരൻ കഴിഞ്ഞ പത്തിനാണു മരിച്ചത്. തൊട്ടടുത്ത ദിവസം ഇയാളുടെ മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് മരണം. ഇയാളെ ചികിത്സിച്ച അറുപത്തിമൂന്നുകാരനായ ഡോക്ടർക്കാണ് ഇന്നലെ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കൽബുർഗി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും കുടുംബാംഗങ്ങളെ വീട്ടിലുമായി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഡോക്ടർ ചികിത്സിച്ച രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ചുമരിച്ച കൽബുർഗി സ്വദേശിയുടെ മകൾക്കും വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. മറ്റു കുടുംബാംഗങ്ങൾ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്.
കർണാടക: രോഗബാധിതർ പത്തായി; ചികിത്സിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു
01:08 PM Mar 18, 2020 | Deepika.com