ചൈനയിൽ കൊറോണ വൈറസ് ബാധ കുറയുന്പോൾ ആഗോളതലത്തിൽ കൂടുകയാണെന്നു റിപ്പോർട്ട്. ഇന്നലത്തെ കണക്കു പ്രകാരം ചൈനയിൽ രോഗബാധിതരുടെ എണ്ണം 80,860 ആണ്. മറ്റു രാജ്യങ്ങളിലെല്ലാംകൂടി 87000 പേർക്കാണു രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
നിരവധി യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും വൈറസിനെ നേരിടാനായി കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്. അതേസമയം ചൈനയിൽ രോഗം ശമിച്ചു തുടങ്ങിയെന്നും പ്രഭവകേന്ദ്രമായ വുഹാനിലെ താത്കാലിക ആശുപത്രികൾ നിർത്തലാക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ഒരു മാസം കൂടി കാത്തിരുന്നശേഷമേ കൊറോണയുടെ മേൽ വിജയം വരിച്ചെന്നു പ്രഖ്യാപിക്കുകയുള്ളു എന്ന് പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മേധാവി ഡോക്ടർ കാവോ വെയി പറഞ്ഞു.
അതിർത്തി അടച്ച് ജർമനി
ഫ്രാൻസ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുമായുള്ള അതിർത്തി ജർമനി അടച്ചു. നെതർലൻഡ്സ്, സ്പെയിൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ രോഗം അതിവേഗം പടരുകയാണ്. സ്പെയിനിൽ നേരത്തെ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇറ്റലിയിലും വൈറസ് അതിവേഗം പടരുകയാണ്.
കൂടുതൽ രോഗബാധിതർ ചൈനയ്ക്കു വെളിയിൽ
12:37 PM Mar 18, 2020 | Deepika.com