കോവിഡ്-19 വൈറസ് ബാധയ്ക്കെതിരേയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തെക്കൻ അറേബ്യൻ വികാരിയാത്തിന്റെ കീഴിലുള്ള ദേവാലയങ്ങളിലെ വിശുദ്ധ കുർബാനയർപ്പണം ഉൾപ്പെടെയുള്ള ഭക്തകർമങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുവാൻ തീരുമാനമായി.
പള്ളിയങ്കണങ്ങളിലും പള്ളിക്കുള്ളിലും ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ബിഷപ് പോൾ ഹിൻഡറുടെ അധ്യക്ഷതയിൽ ഇടവക വികാരിമാരുടെ അടിയന്തര യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ, അതത് ഇടവകയുടെ വികാരി ബലിയർപ്പിക്കുന്നതിന്റെ തത്സമയ ഓൺലൈൻ സംപ്രേഷണം ഉണ്ടായിരിക്കും. ഇതിനായി പള്ളികളിൽ ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
കോവിഡ് വൈറസ് പടരുന്നത് തടയുവാൻ സാമൂഹ്യ, സാംസ്കാരിക മേഖലയിൽ വാർഷികങ്ങൾ, ആഘോഷങ്ങൾ, തെരഞ്ഞെടുപ്പ്, സമ്മേളനങ്ങൾ തുടങ്ങി ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുവാൻ യുഎഇ ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സമൂഹത്തെ മഹാവിപത്തിൽനിന്നു സംരക്ഷിക്കുവാൻ എല്ലാ വിഭാഗങ്ങളുടെയും സഹകരണം ദുബായ് സർക്കാർ അഭ്യർഥിച്ചിട്ടുമുണ്ട്.
ഇതിനിടെ, എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ അടുത്ത നാലാഴ്ചത്തേക്ക് അടച്ചിടുവാൻ രാത്രി വൈകി സർക്കാർ നിർദേശം നല്കിയതായി റിപ്പോർട്ടുണ്ട്.
കോവിഡ്-19: ദുബായിൽ പൊതുകുർബാന നിർത്തിവച്ചു
12:27 PM Mar 18, 2020 | Deepika.com