കോവിഡ്-19 വൈറസ് ബാധ ആഗോളമാന്ദ്യം ഉണ്ടാക്കുമെന്ന വിശ്വാസം ഓഹരിവിപണിയെ വീണ്ടും ഇടിച്ചുതാഴ്ത്തി. വൻതോതിൽ ഡോളർ ഇറക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചെങ്കിലും രൂപയുടെ വില പിടിച്ചുനിർത്താൻ അതും പര്യാപ്തമായില്ല. സ്വർണം, ക്രൂഡ് ഓയിൽ എന്നിവയുടെ വിലയും കുത്തനെതാണു. ഓഹരിവിപണിയിൽ തിങ്കളാഴ്ച എട്ടുലക്ഷം കോടി രൂപയാണ് നിക്ഷേപകർക്കു നഷ്ടമായത്.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് അടിസ്ഥാന പലിശനിരക്ക് പൂജ്യത്തിലേക്കു താഴ്ത്തിയതും വിപണിയെ താഴോട്ടുപോകാൻ പ്രേരിപ്പിച്ചു. ഫെഡിന്റെ ആവനാഴിയിലെ അവസാന ആയുധമാണു പൂജ്യം ശതമാനം പലിശ എന്നാണു വിശ്വാസം. അതായത്, വൈറസ് ബാധയെ നേരിടാൻ എല്ലാ ആയുധവും ഫെഡ് ഉപയോഗിച്ചുകഴിഞ്ഞെന്നും വിപണി ഭയപ്പെടുന്നു. ഇതോടൊപ്പം ഇന്ത്യയിലും പലിശ കുറയ്ക്കുമെന്നു കരുതിയെങ്കിലും തിങ്കളാഴ്ച അതുണ്ടായില്ല.
ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ ഓഹരി വിപണികളെല്ലാം തിങ്കളാഴ്ച നാലുമുതൽ എട്ടുവരെ ശതമാനം ഇടിഞ്ഞു. സെൻസെക്സ് തിങ്കളാഴ്ച 2713.41 പോയിന്റ് (7.94 ശതമാനം) താണ് 31,390.07-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 757.8 പോയിന്റ്(7.6 ശതമാനം)ഇടിഞ്ഞ് 9197.4-ൽ എത്തി.
സ്വർണം ഇടിഞ്ഞു
സ്വർണവിപണിയിൽ തിങ്കളാഴ്ച അപ്രതീക്ഷിത ചലനമാണുണ്ടായത്. രാവിലെ അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഒൗണ്സി (31.1 ഗ്രാം)ന്റെ വില 1552 ഡോളർ വരെ കയറി. എന്നാൽ ഉച്ചയ്ക്കു ശേഷം സ്വർണം താഴോട്ടു നീങ്ങി. ഒരിടയ്ക്ക് 1451 ഡോളറിലെത്തി. പിന്നീട് രാത്രിയോടെ 1458 ഡോളറിലായി. തലേ വ്യാപാരദിനത്തെ അപേക്ഷിച്ച് 4.7 ശതമാനം താഴ്ചയിലാണിത്. കേരളത്തിൽ സ്വർണം ഇന്നലെ പവന് 280 രൂപ വർധിച്ച് 30,600 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ ഇന്നു കേരള വിപണിയിൽ പ്രതിഫലിക്കും.
ക്രൂഡ് 30 ഡോളറിൽ
സാന്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ഭീതിയിൽ ക്രൂഡ്ഓയിൽ വില വീണ്ടും താഴോട്ടുപോയി. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 30 ഡോളറിലായി. ഡബ്ല്യുടിഐ ഇനം 28.9 ഡോളറിലേക്ക് വീണു.
രൂപയെ പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് പല നടപടികളും ഇന്നലെ പ്രഖ്യാപിച്ചു. 100 കോടി ഡോളറിന്റെ സ്വാപ് ലേലം നടത്തി.അടുത്ത തിങ്കളാഴ്ച വീണ്ടും സ്വാപ് ലേലം നടത്തും. പക്ഷേ അതൊന്നും രൂപയെ സഹായിച്ചില്ല. ഡോളറിന് 71.31 രൂപ വരെ എത്തി.
ഓഹരി, സ്വർണം, ക്രൂഡ് വീണു
12:20 PM Mar 18, 2020 | Deepika.com