ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള സിആർ-7 ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഹോട്ടൽ അധികൃതർ. ആശുപത്രിയാക്കി മാറ്റുന്നതിനെ കുറിച്ച് ഇതുവരെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നും ഹോട്ടലായി തന്നെ തുടരുമെന്നും ഹോട്ടൽ പ്രതിനിധി അറിയിച്ചു.
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റിയെന്ന്, താരത്തിന്റെ ക്ലബ്ബായ യുവന്റസിന്റെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാർസയുമാണു റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതു പിന്നീട് പിൻവലിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബ്രാൻഡായ സിആർ-7ന്റെ പേരിലാണ് ഹോട്ടലുകൾ. ഈ കേന്ദ്രങ്ങളിൽ ചികിത്സ സൗജന്യമായിരിക്കുമെന്നും സേവനം ചെയ്യുന്ന ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശന്പളം ഉൾപ്പെടെയുള്ള ചെലവുകൾ റൊണാൾഡോ വഹിക്കുമെന്നാണു പുറത്തുവന്ന റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും സന്പന്നനായ കായിക താരങ്ങളിൽ ഒരാളാണു റൊണാൾഡോ. സിആർ-7 ബ്രാൻഡിന്റെ ഉൽപ്പന്നങ്ങളും ആഡംബര ഹോട്ടലുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇറ്റാലിയൻ സിരി എയിൽ യുവൻറസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, സഹതാരം ഡാനിയേൽ റുഗാനിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, പോർച്ചുഗലിലെ വീട്ടിലാണുള്ളത്.
പോർച്ചുഗലിൽ ഇതുവരെ 245 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ കോവിഡ്-19 ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല. ലോകത്താകമാനം ഇതുവരെ കൊറോണ ബാധിച്ച് 6521 പേർ മരിച്ചിട്ടുണ്ട്. ചൈനയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത്.
റൊണാൾഡോയുടെ ഹോട്ടലുകൾ ആശുപത്രികളാക്കില്ല; റിപ്പോർട്ടുകൾ വ്യാജം
03:11 PM Mar 16, 2020 | Deepika.com