കോവിഡ് ബാധിതനായ വിദേശ സഞ്ചാരി മൂന്നാറിൽ ദിവസങ്ങളോളം തങ്ങിയ സാഹചര്യത്തിൽ വിശദമായ ട്രാക്കിംഗ് മാപ്പ് തയാറാക്കും. റിസോർട്ടിൽ ഇയാൾ ഇടപഴകിയ ജീവനക്കാരെ പ്രത്യേകമായി നിരീക്ഷിക്കും. മൂന്നാറിൽ ഇയാൾ സഞ്ചരിച്ചിരുന്ന സ്ഥലങ്ങളിലും സന്പർക്കം പുലർത്തിയ വ്യക്തികളുമുണ്ടോയെന്നു പരിശോധിക്കും.
പത്തിനു രാവിലെയാണ് കൊറോണ രോഗബാധിതനായ വിദേശ പൗരനുൾപ്പെട്ട 19 അംഗ സംഘം മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി എത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഡ്രൈവറും ക്ലീനറും ഗൈഡുമടക്കം 22 പേരായിരുന്നു പത്തിനു രാവിലെ മൂന്നാറിലെ കെടിഡിസിയുടെ ടീ കൗണ്ടി റിസോർട്ടിലെത്തിയത്. ആദ്യ ദിവസം സംഘം മാട്ടുപ്പെട്ടി അടക്കമുള്ള ഇടങ്ങളിൽ സന്ദർശനം നടത്തിയതായാണു സൂചന.
വൈകുന്നേരം പനി അനുഭവപ്പെട്ടതോടെ സംഘത്തിൽപെട്ട വിദേശ പൗരനും ഭാര്യയും മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് 11ന് വിദേശ പൗരനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു സ്രവ പരിശോധനയ്ക്കു വിധേയനാക്കുകയും തിരികെ മൂന്നാറിലെ റിസോർട്ടിലെത്തിക്കുകയും ചെയ്തു.
ഹോട്ടൽ മാനേജർ, ട്രാവൽ ഏജന്റ് എന്നിവർക്കെതിരേ നടപടി
നീരിക്ഷണത്തിലിരിക്കേ ഹോട്ടലിൽനിന്നു രോഗി ചാടിപ്പോയ സംഭവത്തിൽ ഹോട്ടൽ മാനേജർ, ട്രാവൽ ഉടമ എന്നിവർക്കെതിരേ കേസെടുത്തു. ഹോട്ടൽ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു ജീവനക്കാരും ഹോട്ടലിൽത്തന്നെ നിരീക്ഷണത്തിലാണ്.
പത്തിനു മൂന്നാറിലെത്തിയ ബ്രീട്ടിഷ് സംഘം ഹോട്ടലിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ശനിയാഴ്ച രാത്രിയോടെ സുഹ്യത്തുക്കളുമൊത്ത് ഇയാൾ നെടുന്പാശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. രാത്രി 10-ഓടെയാണ് സംഘം ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചു കടന്നതെന്നാണ് ജീവനക്കാർ നൽകുന്ന വിവരം.
മൂന്നാറിൽ എത്തുന്നതിനു മുന്പും വിദേശി യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മെർക്കുറി എന്ന ടൂറിസം ട്രാവൽ കന്പനിയുടെ ടൂർ പ്ലാനിംഗ് വഴിയാണ് വിദേശിയും സംഘവും കേരളത്തിലെത്തിയത്.
റൂട്ട് മാപ്പുകൾ തയാറാക്കും
01:52 PM Mar 16, 2020 | Deepika.com