ഴ്ചയായി വീട്ടിലേക്കു പോയിട്ട്. സമയം കിട്ടിയില്ലെന്നതു നേര്. പിന്നെ വീട്ടിൽ ചെന്നാൽ വീട്ടുകാർക്കും പരിസരവാസികൾക്കും ഒക്കെ ബുദ്ധിമുട്ടായാലോ എന്നൊരു ചിന്ത. കൊറോണ വാർഡിൽ ജീവിതം തന്നെ നീക്കിവച്ച നിരവധി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണു നമുക്കിടയിലുള്ളത്. അത്തരത്തിലൊരാളുടെ പ്രതികരണമാണു മുകളിൽ ചേർത്തത്. മറ്റൊരാളുടെ മകൾക്കു പരീക്ഷയാണ്;അതുകൊണ്ടുതന്നെ വീട്ടിലേക്കു പോകുന്നില്ലെന്നുവച്ചു.
ഐസൊലേഷൻ വാർഡുകൾ തുറന്ന ആശുപത്രികളോട് കഴിഞ്ഞ ഒരാഴ്ചയായി ആളുകൾക്ക് അല്പം അകലമുണ്ട്. ഇത്തരം ആശുപത്രികളിലെ ഒപിയിലേക്ക് അധികമാരും എത്തുന്നില്ല. രോഗികളുമായി നേരിട്ടുള്ള സന്പർക്കത്തിലൂടെ മാത്രമേ കോവിഡ്-19 വൈറസ് പകരുകയുള്ളൂവെങ്കിലും എല്ലാവർക്കും ഭയം ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയുമാണ്. കൊറോണ വാർഡിൽ ജോലി നോക്കിയവരാണോ തങ്ങളെ പരിശോധിക്കുകയെന്ന ആശങ്ക മറ്റു ചികിത്സകൾക്കെത്തുന്നവർക്കുണ്ട്.
ആശുപത്രി ഐപി വിഭാഗത്തിൽ കഴിഞ്ഞവർ ഡിസ്ചാർജ് വാങ്ങിപ്പോകാനും കാരണമായത് ഇതാണ്. എന്നാൽ, കൊറോണ വാർഡിൽ ഡ്യൂട്ടിക്കു നിയോഗിച്ചവർ അവിടെ മാത്രമേ ജോലി ചെയ്യാറുള്ളൂ. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് അവർ ജോലി നോക്കുന്നത്. പുറത്തിറങ്ങുന്പോൾ ശുചിത്വവും ഉറപ്പാക്കിയിരിക്കും. അസഹനീയമായ അന്തരീക്ഷ താപനിലയിൽ പ്രത്യേകമായ വസ്ത്രങ്ങളണിഞ്ഞു ജോലിയെടുക്കുന്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവർ പങ്കുവയ്ക്കുന്നു.
അപ്പോഴും സമൂഹം ചെറിയൊരു ഭയത്തോടെയാണ് തങ്ങളെ നോക്കുന്നതെന്നു ജീവനക്കാർ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ കൊറോണ വാർഡിൽ ഡ്യൂട്ടി നോക്കിയവർക്കു വാടക വീടു പോലും നഷ്ടപ്പെട്ട സ്ഥിതിയുണ്ടായി. വീട്ടുകാരിൽ നിന്നുള്ള എതിർപ്പു മറികടന്നു ജോലി ചെയ്യുന്നവരുമുണ്ട്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ഏറ്റെടുത്തിരിക്കുന്ന ജോലിയോടുള്ള കൂറും കാരണം മറ്റു ചിന്തകൾ തങ്ങളെ ഭരിക്കാറില്ലെന്ന് ഇവർ പറയുന്നു.
ബിജു കുര്യൻ
ഇവരുടെ പോരാട്ടം സമൂഹത്തിനുവേണ്ടി
01:48 PM Mar 16, 2020 | Deepika.com