രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 108 കവിയുന്നു. മഹാരാഷ്ട്രയിലും തെലുങ്കാനയിലുമായി ഞായറാഴ്ച രണ്ടു പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തെലുങ്കാനയിൽ മൂന്നാമത്തെ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദേശ യാത്ര കഴിഞ്ഞു വന്ന ആൾക്കാണ് ഇന്നലെ വൈറസ് ഉണ്ടെന്നു കണ്ടെത്തിയത്. ഇയാളെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ, യുഎഇയിൽ ഇന്ത്യക്കാരന് വൈറസ് ബാധിച്ചു. വിദേശത്ത് അവധിക്കാലം കഴിഞ്ഞ യുഎഇയിൽ തിരിച്ചെത്തിയ ആൾക്കാണ് അസുഖം പിടിപെട്ടത്. ആസാമിൽ കേരളത്തിൽനിന്നു മടങ്ങിയെത്തിയ യുവാവിന് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തേസ്പൂർ മെഡിക്കൽ കോളജി ലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇറ്റലിയിലെ മിലാ
നിൽനിന്നു തിരിച്ചെത്തിച്ച 218 ഇന്ത്യക്കാരെ ഡൽഹി ഐടിബിപി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കോവിഡ്-19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രവചനാതീതമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി സാർക് സമ്മേളനത്തെ അഭിംസബോധന ചെയ്യവേ പറഞ്ഞു. എല്ലാവരും കർശന ജാഗ്രത പുലർത്തണം. എല്ലാവരും ഒത്തൊരുമിച്ചു ചേർന്നുനിന്ന് പ്രതിരോധിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി സാർക് രാഷ്ട്രത്തലവന്മാ രെ ഓർമിപ്പിച്ചു.
എന്തിനേയും നേരിടാൻ ശാന്തരായി കരുതലോടെയിരിക്കണമെന്നും മോദി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ശാസ്ത്രീയ പ്രചാരണം നടത്താനും ജനങ്ങൾക്കിടെ ബോധവത്കരണം നടത്താനും ഡൽഹിയിൽ ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം വിലിയിരുത്തി. പരിശോധനയ്ക്കു കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. കേന്ദ്രസർക്കാരിന്റെ ഇടപെടൽ പര്യാപ്തമല്ല. സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനസഹായം നൽകണം.
കേരള സർക്കാരിന്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 29 വരെ അടച്ചിട്ടു. ആന്ധ്രപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരുന്ന തെരഞ്ഞെടുപ്പുകൾ ആറ് ആഴ്ചത്തേക്കു നീട്ടിവച്ചു.
കോൽക്കത്തയിൽനിന്നുള്ള ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഈസ്റ്റേണ് റെയിൽവേയുടെ മൈത്രി, ബൻധാൻ എക്സ്പ്രസ് ട്രെയിനുകളുടെ സർവീസാണ് ഏപ്രിൽ 15 വരെ നിർത്തിവച്ചത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേയുടെ എല്ലാ ട്രെയിനുകളിലും എസി കോച്ചുകളിൽ പുതപ്പുകൾ ലഭ്യമാക്കുന്നതു നിർത്തിവച്ചു. ഒരുമാസത്തേക്കാണ് ഈ നിയന്ത്രണം. എസി കന്പാർട്ട്മെന്റുകളുടെ കർട്ടനുകളും നീക്കംചെയ്യും.
കർണാടകയിൽ പുതുതായി ആർക്കുംതന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ പറഞ്ഞു. ഡൽഹിയിൽ സർക്കാർ, സ്വകാര്യ വാഹനങ്ങളും മെട്രോ ട്രെയിനുകളും അണുവിമുക്തമാക്കുന്നുണ്ട്. മധ്യപ്രദേശിൽ സ്കൂൾ, കോളജ്, സിനിമാശാലകൾ, ലൈബ്രറികൾ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്.
ജമ്മുകാഷ്മീരിൽ കൊറോണ ബാധിച്ച രോഗിയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ട മെഡിക്കൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വിനോദസഞ്ചാരികൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി.
സെബി മാത്യു
ജാഗ്രതയോടെ രാജ്യം
01:35 PM Mar 16, 2020 | Deepika.com