ഡൽഹിയിൽ കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട ആൾ 813 ആളുകളുമായി സന്പർക്കം പുലർത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ ഇറ്റലിയിൽനിന്നു മടങ്ങിയെത്തിയത്. മാർച്ച് പന്ത്രണ്ടിനാണ് നാല്പത്താറുകാരനായ ഇയാൾക്ക് കൊറോണ സ്ഥിരീകരിക്കപ്പെട്ടത്. പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരി സ്വദേശിയാണ്. കൊറോണ ബാധിച്ച ഇയാളുടെ 68 വയസുള്ള അമ്മ വെള്ളിയാഴ്ച മരിച്ചിരുന്നു.
ഒൗദ്യോഗിക ആവശ്യങ്ങൾക്കായി ഇറ്റലി ഉൾപ്പെടെ നാല് വിദേശ രാജ്യങ്ങൾ സന്ദർശിച്ചാണ് ഇയാൾ ഡൽഹിയിൽ മടങ്ങിയെത്തിയത്.
ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തിയാണ് ഇദ്ദേഹം. ഡൽഹി വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ പരിശോധനയിൽ ശരീര ഉൗഷ്മാവ് സാധാരണ നിലയിലായതുകൊണ്ടാണ് പുറത്തേക്ക് ഇറങ്ങാൻ അനുമതി ലഭിച്ചത്. വീട്ടിലെത്തി ഭാര്യയോടും മകനോടുമൊപ്പം കഴിഞ്ഞതിനു ശേഷമാണ് ഇദ്ദേഹത്തിൻ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇളയ സഹോദരനൊപ്പം താമസിച്ചിരുന്ന അമ്മ ഇദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചതോടെയാണ് വൈറസ് ബാധയേറ്റത്. എന്നാൽ, മറ്റു കുടുംബാംഗങ്ങളുടെ എല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്.
ഇദ്ദേഹം ഡൽഹിയിലുള്ള 40 പേരുമായും നഗരത്തിന് പുറത്തുള്ള 773 പേരുമായും ബന്ധപ്പെട്ടു എന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് കണ്ടെത്തിയത്. ഡൽഹിയിൽ എത്തിയശേഷം ഇയാൾ മെട്രോയിൽ യാത്ര ചെയ്ത് നോയിഡയിലെ ജോലിസ്ഥലത്തേക്ക് പോയതായും ബന്ധുക്കളിൽ ഒരാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിലെ രോഗി 813 പേരുമായി സന്പർക്കം പുലർത്തി
01:23 PM Mar 16, 2020 | Deepika.com