മൂന്നാറിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷുകാരനു കോവിഡുണ്ടെന്നു ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. റിസൾട്ട് വരുന്നതിനു തൊട്ടുമുന്പ് അവർ മുങ്ങിയതാണെന്നും പിന്നീട് സംഘത്തെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരമാണു കൊറോണ പോസിറ്റീവാണെന്ന പരിശോധനാഫലം ലഭിച്ചത്. റിസൾട്ട് വന്നപ്പോൾ തന്നെ റിസോർട്ട് ഉടമയെ ബന്ധപ്പെട്ടിരുന്നു. നിരീക്ഷണത്തിനുള്ള സമയം കഴിയും വരെ ആരേയും പുറത്തുവിടരുതെന്നു നിർദേശിച്ചിരുന്നു. ഉടൻതന്നെ ആംബുലൻസ് മൂന്നാറിലെ റിസോർട്ടിലേക്കു പോയി. എന്നാൽ അപ്പോഴേക്കും വിദേശസംഘം റിസോർട്ടിൽനിന്നു പുറത്തുകടന്നെന്നും മന്ത്രി വ്യക്തമാക്കി.
രാത്രി പത്തു മണിയോടെയാണു സംഘം പുറത്തേക്കു പോയതെന്നാണു വിവരം. ഉടൻതന്നെ വിവരം എല്ലായിടത്തേക്കും നൽകി. ഞായറാഴ്ച വിമാനത്തിനുള്ളിൽനിന്നാണ് ഇയാളെ പിടിച്ചത്. ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ആശുപത്രിയിലെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള 17 പേരെ നിരീക്ഷണത്തിലാക്കി.
ബ്രിട്ടീഷുകാരനു കോവിഡുണ്ടെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിവിധ വകുപ്പുകളോടു വിശദീകരണം തേടിയിരുന്നു. ഐസൊലേഷനിൽനിന്ന് വിദേശികൾ മുങ്ങിയ സാഹചര്യം അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മൂന്നാറിലെ ബ്രിട്ടീഷുകാരനു കൊറോണ സ്ഥിരീകരിച്ചത് ശനിയാഴ്ച; പിന്നാലെ മുങ്ങി
03:39 PM Mar 15, 2020 | Deepika.com