സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ്-19 കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നിയന്ത്രണങ്ങൾ കുറച്ചൊക്കെ ഫലപ്രദമായിട്ടുണ്ട്. എന്നാൽ, ലോകത്താകെ ഭീഷണി കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു ജാഗ്രത കൂടുതൽ ശക്തമായി തുടരണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, രോഗം സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ സഞ്ചാരവഴികളും സന്പർക്ക വലയങ്ങളും കണ്ടെത്തുന്നതു ദുഷ്കരമായി തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും റോഡ് വഴിയുള്ള വാഹനങ്ങളിലും ആളുകളെ പരിശോധിക്കാൻ നടപടി തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും വോളന്റിയർമാർക്കും ഒപ്പം പോലീസിന്റെയും പങ്കാളിത്തതോടെയുള്ള സ്ക്വാഡുകളാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്.
രോഗം ബാധിച്ച 19 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 7677 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 106 ആണ്. 1897 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1345 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്നലെ വൈകുന്നേരം ചേർന്ന അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.
വിമാനത്താവളങ്ങളിലെത്തുന്ന മുഴുവൻ യാത്രക്കാരെയും പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തി.
പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ നിയോഗിക്കും. വ്യത്യസ്ത ടീമുകളായാണ് ഇവരെ വിന്യസിക്കുക.
സംസ്ഥാനത്ത് ശനിയാഴ്ച ആർക്കും രോഗം സ്ഥിരീകരിച്ചില്ല
02:22 PM Mar 15, 2020 | Deepika.com