കോവിഡ്-19 ഭീതി പടരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായകമാകുന്ന സാനിറ്റൈസറിന്റെ നിർമാണം പൊതുമേഖലയിലെ മരുന്നു നിർമാണ സ്ഥാപനമായ കെഎസ്ഡിപിയിൽ ആരംഭിച്ചു.
ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തിയുള്ള സാനിറ്റൈസർ ഉത്പാദനം വെള്ളിയാഴ്ച മുതലാണ് ആരംഭിച്ചതെന്നു ചെയർമാൻ സി.ബി. ചന്ദ്രബാബുവും മാനേജിംഗ് ഡയറക്ടർ എസ്. ശ്യാമളയും അറിയിച്ചു. ഇതിനകം 500 മില്ലിലിറ്റർ അളവിലുള്ള 2,000 യൂണിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കെഎംഎസ്സിഎൽ മുഖേന എത്തിച്ചു.
ഒരു ലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു നല്കുന്നതിനാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. പുറം മാർക്കറ്റിൽ 500 രൂപയിലധികം വിലവരുന്ന സാനിറ്റൈസർ കെഎസ്ഡിപി 125 രൂപയ്ക്കാണ് നല്കുന്നത്. ഇതിനു പുറമേ കെഎസ്ഇബി, കെഎസ്ആർടിസി, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നീ മേഖലകളിൽ നിന്നു സാനിറ്റൈസർ ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്ഡിപിയിൽ സാനിറ്റൈസർ ഉത്പാദനം തുടങ്ങി
02:12 PM Mar 15, 2020 | Deepika.com