സംസ്ഥാനത്തു കോവിഡ്- 19 രോഗം ബാധിച്ച് 19 പേർ ചികിത്സയിലുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടു പേരുടെ രോഗബാധ വെള്ളിയാഴ്ച സ്ഥിരീകരിച്ചതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതിൽ മൂന്നുപേർ സുഖം പ്രാപിച്ചിരുന്നു.
യുകെയിൽനിന്നു തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കും വർക്കലയിൽ റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇറ്റലി സ്വദേശിക്കുമാണു വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമേ, കഴിഞ്ഞ ദിവസം ഫലം കാത്തിരുന്ന തിരുവനന്തപുരം സ്വദേശിക്കും രോഗബാധയുണ്ടെന്നു സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി കോവിഡ് 19 അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിരീക്ഷണത്തിൽ
ആകെ നിരീക്ഷണത്തിലുള്ളത് 5,468 പേരാണ്. ഇതിൽ 277 പേർ ആശുപത്രിയിലും 5,191 പേർ വീട്ടിലും. ഇതിൽ 69 പേർ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിച്ചവരാണ്. 1,715 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 1,132 പേർക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.
ആകെ 123 രാജ്യങ്ങളിൽ കോവിഡ്- 19 പടർന്നതായാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.
മലയാളി വിദ്യാർഥികൾ
രാജ്യത്തെ ആദ്യ കോവിഡ് മരണം കർണാടകയിലെ കൽബുർഗിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവിടത്തെ മലയാളി വിദ്യാർഥികൾ നാട്ടിലേക്കു വരാൻ തയാറാകുന്നുണ്ട്. കർണാടകത്തിൽനിന്നു വരുന്നവർക്കു പ്രശ്നമുണ്ടാകില്ല. അവരെ പരിശോധനാ സംവിധാനമൊരുക്കി സ്വീകരിക്കും.
ട്രെയിനിലും പരിശോധന
വിമാനങ്ങളിൽ വരുന്നവരിൽ ഒരാളെയും ഒഴിവാക്കാതെ പരിശോധിക്കും. പ്രതിരോധത്തിനൊപ്പം ശുചീകരണവും ഉറപ്പാക്കും. റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റുകൾക്കൊപ്പം ട്രെയിനുകളിലും ഇതിനു സംവിധാനമുണ്ടാകും. സംസ്ഥാനാതിർത്തി കടന്നുവരുന്ന ട്രെയിനുകളിൽ പരിശോധനാ സംവിധാനമുണ്ടാക്കും. ഇതിനു പോലീസ് സഹായം ഉപയോഗപ്പെടുത്തും. ആരോഗ്യപ്രവർത്തകർ അതിർത്തി പോയിന്റുകളിൽ പരിശോധനയ്ക്കുണ്ടാകും. കേന്ദ്രം ഇറ്റലിയിലേക്കു പ്രത്യേകം വിമാനം അയക്കാൻ തീരുമാനിച്ചതു സ്വാഗതാർഹമാണ്.
കോട്ടയത്തു പിതാവിനെക്കാണാനെത്തിയ യുവാവ് നിരീക്ഷണത്തിലായപ്പോൾ പിതാവ് മരിച്ചിട്ടും സാമൂഹ്യബോധത്തോടെ ഉത്തരവാദിത്തം നിറവേറ്റിയത് ഉദാഹരണമാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരായ നിയമനടപടി സംഭ്രമം സൃഷ്ടിക്കാനല്ല.
തിരിച്ചറിവ് പകർന്നു കൂട്ടായ്മ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ കേരള ഡ്രഗസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് 10 ദിവസത്തിനുള്ളിൽ ഒരു ലക്ഷം ലിറ്റർ സാനിറ്റൈസർ ഉത്പാദിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.
സംസ്ഥാനത്ത് 277 പേർ ആശുപത്രി നിരീക്ഷണത്തിൽ; രണ്ടു പേർക്കുകൂടി കോവിഡ്
02:28 PM Mar 14, 2020 | Deepika.com