കോവിഡ്-19 മുൻകരുതൽ നടപടികളുടെ ഭാഗമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
യാത്രക്കാർക്കും വാഹനഡ്രൈവർക്കും മാത്രമായിരിക്കും വിമാനത്താവളത്തിലേക്കു പ്രവേശിക്കാൻ അനുമതി. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതൽ പേർ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കരുത്. സന്ദർശക ഗാലറിയിൽ വിമാനത്താവള അഥോറിറ്റിയും സിഐഎസ്എഫും നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ മൂന്നിടങ്ങളിലായി പോലീസ്സംഘം നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും.
രോഗബാധിത രാജ്യങ്ങളിൽനിന്നുൾപ്പെടെ എത്തുന്ന യാത്രക്കാർ പരസ്പരം അകലം പാലിച്ച് സുരക്ഷ ഉറപ്പു വരുത്തണം. വൈറസ്ബാധിത പ്രദേശങ്ങളിൽനിന്നെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവർ യാത്രയ്ക്ക് പൊതുവാഹനങ്ങൾ ഉപയോഗിക്കരുത്.
ടാക്സിയിലോ സ്വന്തം വാഹനങ്ങളിലോ യാത്ര ചെയ്യുന്നവർ വഴിയിലിറങ്ങി ഭക്ഷണം കഴിക്കുകയോ പൊതുജനങ്ങളുമായോ പൊതുസ്ഥലങ്ങളുമായോ സമ്പർക്കത്തിലേർപ്പെടരുത്. 14 ദിവസം വീടുകളിൽ സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ജില്ലാതല കണ്ട്രോൾ സെല്ലിൽ ബന്ധപ്പെടുകയും വേണം.
വിമാനത്താവളത്തിൽനിന്നു മടങ്ങുന്ന യാത്രക്കാരുടെ വിലാസവും ഫോണ്നമ്പറുമുൾപ്പെടെയുള്ള വിവരങ്ങൾ ടാക്സിഡ്രൈവർമാരുടെ കൈവശം സൂക്ഷിക്കണം.
കരിപ്പൂരിൽ കർശന നിയന്ത്രണം
02:18 PM Mar 14, 2020 | Deepika.com