സമൂഹ മാധ്യമങ്ങളിലെ ദുഷ്പ്രചരണങ്ങൾ വേദനിപ്പിക്കുന്നതായി കോവിഡ്-19 ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുമരകം, ചെങ്ങളം സ്വദേശി. ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. മകൾക്കു ചുമയ്ക്കുള്ള മരുന്നു നൽകുന്നുണ്ട്. ഞങ്ങൾക്കു മറ്റു മരുന്നുകൾ ഒന്നും നൽകുന്നില്ല. റാന്നി സ്വദേശികളെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടു വന്നതു വഴി കോവിഡ് പിടിപെട്ട് കോട്ടയം മെഡിക്കൽ കോളജിൽചികിത്സയിൽ കഴിയുന്ന ചെങ്ങളം സ്വദേശിയായ യുവാവും കുടുംബവും ദീപികയോട്.
ദുഷ്പ്രചരണം വേദനിപ്പിക്കുന്നു
നിങ്ങളെപ്പോലെ നാട്ടിൽ ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. ഞങ്ങൾ വിദേശത്തു പോയിട്ടില്ല. ഭാര്യ സഹോദരനും മാതാപിതാക്കളും വിദേശത്തുനിന്നു വന്നപ്പോൾ വിമാനത്താവളത്തിൽനിന്നും കൂട്ടിക്കൊണ്ടു വന്നതു ഞങ്ങളാണ്. ഭാര്യയും കുട്ടിക്കും ഒപ്പമാണ് പോയത്. വിദേശത്തുനിന്നു വന്നവർ വിമാനത്താവളത്തിൽ എല്ലാ വിവരങ്ങളും നൽകിയിരുന്നു. മറിച്ചുള്ള ആരോപണം ശരിയല്ല. കോവിഡ് പിടിപെട്ടതിനെക്കാൾ വേദനിപ്പിക്കുന്നതു പുറത്തു നടക്കുന്ന ദുഷ്പ്രചരണങ്ങളാണ്. സോഷ്യൽ മീഡിയയിൽക്കൂടി പരിഹാസവും വളരെയധികം വേദനിപ്പിക്കുന്നു.
ഫോൺ വാങ്ങിവച്ചു
റാന്നിയിലുള്ള ബന്ധുക്കളുടെ അവസ്ഥ ഞങ്ങൾക്ക് അറിയില്ല. അവരുമായി ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ല. അവരുടെ ഫോണ് അധികൃതർ വാങ്ങിവച്ചിരിക്കുകയാണ്. എന്താണ് നടക്കുന്നതെന്നു വ്യക്തമല്ല. ഫോണ് അവർക്ക് ഉടൻ നൽകുമെന്നു പറഞ്ഞെങ്കിലും ഇതുവരെ നൽകിയില്ല.
ഭാര്യപിതാവും മാതാവും മകനുമാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ കഴിയുന്നത്. ഭാര്യ മാതാവും പിതാവും 18 വർഷത്തിലധികമായി ഇറ്റലിയിലാണ് ജോലി. ഭാര്യാ സഹോദരൻ ഇറ്റലിയിലാണു പഠിച്ചുവളർന്നത്. നാട്ടിലെത്തിയ ശേഷം സിറ്റിസണ്ഷിപ്പ് എടുക്കാനുള്ള അപേക്ഷ നൽകാനാണു പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ പോയത്.
ആരോഗ്യനില തൃപ്തികരം
ഞങ്ങൾ അഞ്ചു പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ഞാനും ഭാര്യയും നാലു വയസുള്ള കുട്ടിയും ഭാര്യാ പിതാവിന്റെ പിതാവും മാതാവുമാണ്. ഞങ്ങൾക്കു നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. മകൾക്കു വൈറസ് ബാധയില്ല. മകൾക്കു ചെറിയ ചുമ ഉണ്ടായിരുന്നു. ഇപ്പോൾ കുറവുണ്ട്. അവൾ സ്ന്തോഷവതിയാണ്. ഞങ്ങൾക്കൊപ്പം നിൽക്കുന്നതിൽ തെറ്റില്ലെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം കഴിയുന്നത്. മറ്റു കുട്ടികളിൽനിന്നു അകലം പാലിച്ചു നിൽക്കേണ്ടതിനാലാണ് മോളെ വീട്ടിലേക്ക് അയയ്ക്കാത്തത്.
കുറ്റപ്പെടുത്തുന്നില്ല
യാത്ര ചെയ്തവർ വിമാനത്താവളത്തിൽ രേഖകൾ നൽകിയിരുന്നു. രേഖ നൽകാതെ പുറത്തിറങ്ങാനാവില്ല. വിമാനത്താവളത്തിൽനിന്നു മുങ്ങിയതെന്ന ആരോപണത്തിൽ കഴന്പില്ല. നാലു വർഷം കൂടിയാണു ഇറ്റലിയിൽനിന്നു വരുന്നതെന്നു പറഞ്ഞിരുന്നു. ഇറ്റലിയിൽനിന്നു വന്നവരുടെ വീസ എടിഎം കാർഡ് പോലെയാണ്. അതു നൽകിയിരുന്നു. എയർപോർട്ട് അധികൃതരെ കുറ്റപ്പെടുത്തുന്നില്ല. ആരെയും പഴിചാരുന്നില്ല. അബദ്ധം സംഭവിച്ചു.
വിമർശിച്ചെങ്കിലും പിന്തുണച്ചു
സുഹൃത്തുക്കളും ബന്ധുക്കളും ആദ്യം ഞങ്ങളെ കുറ്റപ്പെടുത്തിയെങ്കിലും യഥാർഥ വസ്തുത ബോധ്യപ്പെടുത്തിയതോടെ ഞങ്ങൾക്കു പിന്തുണ നൽകി. ഞങ്ങൾ രോഗവിവരം ഉൾപ്പടെ മറച്ചുവച്ചു എന്നു സോഷ്യൽ മീഡിയിൽ പരന്നതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം കുറ്റപ്പെടുത്തിയത്. എന്നാൽ, വസ്തുത തിരിച്ചറിഞ്ഞതോടെ അവർ പിന്തുണച്ചു.
തോമസ് ചാഴികാടൻ എംപിയും വി.എൻ. വാസവനും ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും പഞ്ചായത്ത് പ്രതിനിധികളും ഫോണിൽ ബന്ധപ്പെടുന്നുമുണ്ട്. ആരോഗ്യവകുപ്പിന്റെ കൗണ്സലിംഗ് വിഭാഗവും എപ്പോഴും വിളിക്കുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം എടുത്തു പറയേണ്ടതാണ്. ഡോക്ടർമാരായ സജിത്ത്, ഹരി, ആശ എന്നിവർ എപ്പോഴും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
ജാഗ്രത മതി
ഈ രോഗത്തെ ഭയപ്പെട്ടിട്ടു കാര്യമില്ല. ജാഗ്രത മതി. ഭാര്യയുടെ വല്യമ്മച്ചിയും വല്യപ്പച്ചനും ഗുരുതരവസ്ഥയിലാണെന്നു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാൽ, വസ്തുത അതല്ല. അവർക്കു കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വലിയ പ്രശ്നങ്ങളില്ല. അതേസമയം, മറ്റ് രോഗങ്ങൾ ഉള്ളവരാണ്. അവർ ഇപ്പോൾ സുഖമായിരിക്കുന്നു. ഞങ്ങൾ നിർബന്ധം പറഞ്ഞതിനാൽ ഡോക്ടർമാരുമായി അവർ ഇടപെടുന്ന വീഡിയോകൾ ഞങ്ങളെ കാണിക്കുന്നുണ്ട്. - അദ്ദേഹം പറഞ്ഞുനിർത്തി.
വയോധികയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കോവിഡ്-19 സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിയായ വയോധികയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നു മെഡിക്കൽ കോളജ് അധികൃതർ. വാർധക്യ സഹജമായ വിവിധ രോഗത്തിനു ചികിത്സയിൽ കഴിയുന്നതിനിടയിലാണ്, ഇറ്റലിയിൽനിന്നു രോഗബാധിതരായി എത്തിയവരോടൊപ്പം കഴിയുകയും ഇവർക്കു രോഗം പകരുകയും ചെയ്തത്.
മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണ വിഭാഗത്തിൽ കഴിയവേ ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടതിനാൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റി. ഇവരുടെ ഭർത്താവിനും ഹൃദയാഘാതം ഉണ്ടായെങ്കിലും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
ഇതിനിടയിൽ, ഉംറ തീർഥാടനം കഴിഞ്ഞെത്തിയ ഈരാറ്റുപേട്ട സ്വദേശിയെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ രോഗമാണ് ഇദ്ദേഹത്തിനെങ്കിലും സൗദി അറേബ്യയിൽ നിന്നെത്തിയതിനാലാണ് ഈ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജോമി കുര്യാക്കോസ്
ദുഷ്പ്രചാരണം വേദനിപ്പിക്കുന്നുവെന്നു ചികിത്സയിലുള്ള യുവാവ്
02:16 PM Mar 14, 2020 | Deepika.com