ലോകത്തു പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാർക്ക് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. മോദിയുടെ ആശയത്തെ നേപ്പാൾ, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സ്വാഗതം ചെയ്തു.
സാർക്ക് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണു മോദി ആശയം പങ്കുവച്ചത്. മോദിയുടെ ആശയത്തെ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടഭയ രാജപക്സെ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ഭൂട്ടാൻ പ്രസിഡന്റ് ലോട്ടൈ ഷെറിംഗ് എന്നിവർ സ്വാഗതം ചെയ്തു. ഒരുമിച്ച് ലോകത്തിനു മാതൃകയാകാം, ആരോഗ്യകരമായ ഗൃഹത്തിനായി പരിശ്രമിക്കാമെന്ന് മോദി സാർക്ക് രാജ്യങ്ങളിലെ തലവന്മാരോട് പറഞ്ഞു.
രോഗവ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ പരസ്പരം പങ്കുവയ്ക്കാം. വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ ചർച്ചകൾ നടത്തി, നമ്മുടെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കാമെന്നും മോദി പറഞ്ഞു.കൊറോണ വൈറസിനെതിരേ നമ്മുടെ ഗ്രഹം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാൻ വിവിധ തലത്തിൽ സർക്കാരും ജനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോ-ഓപ്പറേഷൻ (സാർക്ക്).
‘കൊറോണയെ ഒരുമിച്ചു നേരിടാം’ സാർക്ക് രാജ്യങ്ങളോടു മോദിയുടെ ആഹ്വാനം
12:56 PM Mar 14, 2020 | Deepika.com