രാജ്യത്തെ ആദ്യ കോവിഡ്-19 മരണം കർണാടകയിലെ കാലാബുരാഗിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികളുമായി സർക്കാർ. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താത്കാലിക ജീവനക്കാരുടെയും അവധി റദ്ദാക്കി.
സംസ്ഥാനത്തെ സ്കൂളുകൾ, മാളുകൾ, സിനിമാ തിയറ്ററുകൾ, പബ്ബുകൾ, നൈറ്റ് ക്ലബുകൾ എന്നിവ ഒരാഴ്ചത്തക്ക് പൂട്ടിയിടണം. വിവാഹച്ചടങ്ങുകൾ, ഉത്സവാഘോഷങ്ങൾ, ആളുകൾ പങ്കെടുക്കുന്ന മറ്റു ചടങ്ങുകൾ എന്നിവ ഒരാഴ്ചത്തേക്ക് നിരോധിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അധ്യക്ഷതയിൽ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എൽസി, പിയുസി പരീക്ഷകൾക്കും ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമില്ല. ആറാം ക്ലാസ് വരെയുള്ള പരീക്ഷകൾ റദ്ദാക്കിയതായും ഇവരുടെ മധ്യവേനലവധി ആരംഭിച്ചതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ബിഎംടിസി, കെഎസ്ആർടിസി, മെട്രോ സർവീസുകളിലെ അനാവശ്യ യാത്രകൾ ജനങ്ങൾ ഒഴിവാക്കണമെന്നും ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിൽനിന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നെത്തുന്ന എല്ലാവരെയും 14 ദിവസത്തേക്ക് വീടുകളിൽ നിരീക്ഷണത്തിലാക്കും. ജീവനക്കാരെ ഒരു കാരണവശാലും വിദേശത്തേക്ക് അയയ്ക്കരുതെന്നും നിലവിൽ വിദേശത്തുള്ള ജീവനക്കാരെ തിരിച്ചുകൊണ്ടുവരരുതെന്നും ഐടി കമ്പനികളോട് ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിച്ചശേഷം നിരോധനം പിൻവലിക്കുമെന്നും സർക്കാരും ജില്ലാഭരണകൂടങ്ങളും കൈക്കൊള്ളുന്ന തീരുമാനങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ അഭ്യർഥിച്ചു.
നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കില്ലെന്നും സർക്കാർ ഓഫീസുകൾ തുറന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി ബംഗളൂരുവിലെ രാജീവ്ഗാന്ധി ഹോസ്പിറ്റൽ ഫോർ ചെസ്റ്റ് ഡിസീസിലും മംഗളൂരു വെന്റ്ലോക് ആശുപത്രിയിലും 250 കിടക്കകൾ വീതം സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കർണാടക: ഒരാഴ്ചത്തേക്ക് സമ്പൂർണ നിയന്ത്രണം
12:54 PM Mar 14, 2020 | Deepika.com