കൊറോണ വൈറസ് ഭീതിയെത്തുടർന്ന് കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ഇവിടെനിന്നു ദിവസേന സർവീസ് നടത്തിയിരുന്ന 23 അന്താരാഷ്ട്ര ഫ്ളൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ശരാശരി 126 സർവീസുകളാണ് കൊച്ചിയിൽനിന്നു ദിവസേന ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര ഫ്ളൈറ്റുകളിലായി ദിവസേന ശരാശരി 15,000 യാത്രക്കാർ കൊച്ചിയിൽ വന്നിരുന്നു . കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം 6,000 ത്തിൽ താഴെയാണ്.
പരിശോധനാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് കോഴ്സ് ടീം നെടുമ്പാശേരി വിമാനത്താവളത്തിൽ 1000 പേർക്ക് പരിശീലനം നൽകിയിരുന്നു. ഇതിൽ വിവിധ ഏജൻസികളിലെയും സിയാലിലെയും ജീവനക്കാർ ഉണ്ടായിരുന്നു. അറുപത് അംഗങ്ങൾ ഉള്ള മെഡിക്കൽ ടീം 24 മണിക്കൂറും വിമാനത്താവളത്തിൽ സേവനനിരതരാണ്. ഇതിൽ 30 ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉണ്ട് .
പത്ത് ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്. ചൈന, ഹോങ്കോംഗ്, കൊറിയ, ജപ്പാൻ, ഇറാൻ, സ്പെയിൻ, തായ്ലൻഡ്, ഇറ്റലി , സിംഗപ്പൂർ, മലേഷ്യ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്ന് വന്നിറങ്ങുന്നവർക്കായി പ്രത്യേക എയറോ ബ്രിഡ്ജുകൾ ക്രമീകരിച്ചാണ് പരിശോധന നടത്തുന്നത്. ഇവർക്ക് 14 ദിവസത്തെ ക്വാറൻന്റയിൻ പിരീഡും നിർദേശിക്കുന്നുണ്ട്.
നിലവിൽ കുവൈറ്റിലേക്കുള്ള ഇൻഡിഗോ, കുവൈറ്റ് എയർവെയ്സ് ജസിറ എന്നിവയുടെ പത്ത് സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസിന്റെ നാല് സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. ക്വലാലംപുരിലേക്കുള്ള എയർ ഏഷ്യ മലിന്റോ എയർ എന്നിവയുടെ അഞ്ചു സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയുടെ നാല് സർവീസുകളാണ് നിർത്തലാക്കിയിട്ടുള്ളത്.
ഓട്ടമില്ലാതെ പ്രീപെയ്ഡ് ടാക്സികൾ
വിമാനസർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം ഗണ്യമായി കുറഞ്ഞത് വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട് . പ്രീപെയ്ഡ് ടാക്സികളെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. 600 ൽപരം ടാക്സികൾ ഇവിടെ പ്രീപെയ്ഡ് സംവിധാനത്തിൽ മാത്രം സർവീസ് നടത്തുന്നുണ്ട് .
യാത്രക്കാർ കുറഞ്ഞതോടെ ഇതിൽ മൂന്നിൽ ഒന്ന് ടാക്സികൾക്കു പോലും ഓട്ടം കിട്ടുന്നില്ല . വിമാന സർവീസ് സാധാരണ നിലയിൽ ആയിരുന്നപ്പോൾ രണ്ടും മൂന്നും ടേൺ ഓട്ടം കിട്ടിയിരുന്നതാണ്. വിമാനത്താവളത്തിലെ കച്ചവട സ്ഥാപനങ്ങൾ പേരിനു മാത്രം തുറന്നിരിക്കുന്ന അവസ്ഥയാണ്. സിയാലിന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്.
കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി
12:17 PM Mar 14, 2020 | Deepika.com