കോവിഡ്- 19 രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ ലക്ഷണങ്ങളില്ലെങ്കിലും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശരാജ്യങ്ങളിൽ നിന്നെത്തി റിപ്പോർട്ട് ചെയ്യാത്തവരെ ജനമൈത്രി പോലീസിന്റെ സഹായത്തോടെ കണ്ടെത്തും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണം.
മറ്റു പ്രധാന നിർദേശങ്ങൾ:
• രോഗ ലക്ഷണങ്ങളുള്ളവർ സ്വമേധയാ ആശുപത്രിയിൽ പോകരുത്. കണ്ട്രോൾ റൂമുകളിൽ അറിയിച്ച് അവരുടെ നിർദേശപ്രകാരം വേണം ആശുപത്രിയിലെത്താൻ.
• വയോജനകേന്ദ്രങ്ങളിലുള്ളവരെ സന്ദർശിക്കുന്നതിന് നിയന്ത്രണം വേണം. രോഗലക്ഷണങ്ങളുള്ളവർ മക്കളായാൽ പോലും അവിടങ്ങളിൽ പോകരുത്.
• പഞ്ചായത്തുകൾ, കുടുംബശ്രീകൾ, ആശപ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ പ്രായമായവരുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കും.
• മാർച്ച് 31 വരെ എല്ലാവരും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന നിർദേശം എല്ലാവരും പാലിക്കണം.
• വ്യാപാരം അടക്കം സ്തംഭിപ്പിക്കലല്ല, ആപത്ത് നിയന്ത്രിക്കാനാണു ശ്രമിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കും.
• വിനോദസഞ്ചാരികളെ കൊറോണയുടെ പേരിൽ ഏതെങ്കിലും തരത്തിൽ അപമാനിക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കും.
• അതിഥി തൊഴിലാളികൾ, വീടില്ലാത്തവർ എന്നിവരുടെ കാര്യത്തിൽ സർക്കാർ പ്രത്യേക ബോധവത്കരണവും പരിരക്ഷയും ഉറപ്പാക്കും.
• വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമായി കണ്ട് കർശന നടപടി സ്വീകരിക്കും.
• പ്രവാസികൾക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാൻ വൈറസ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാനും അവിടെ ജോലി നഷ്ടപ്പെടുന്നതും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
• വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാൻ നോർക്കയെ ചുമതലപ്പെടുത്തി.
• നേരത്തെ ടിക്കറ്റ് എടുത്തവർക്ക് പണം നഷ്ടപ്പെടാത്തവിധം യാത്ര പുനഃക്രമീകരിക്കാൻ വിമാനക്കന്പനികളുമായും സിവിൽ ഏവിയേഷൻ മന്ത്രാലയവുമായും ചർച്ചനടത്തും. ഇതിനായി നോർക്ക കോൾ സെന്റർ ആരംഭിച്ചിട്ടുണ്ട്.
• സന്നദ്ധപ്രവർത്തനത്തിന് തയാറായി വരുന്നവരെ പരിശീലനം നൽകി ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കും.
രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർക്കു 14 ദിവസം നിരീക്ഷണം കർശനമാക്കി
03:11 PM Mar 13, 2020 | Deepika.com