കോവിഡ് -19 ബാധിതരുടെ യാത്രാവിവരങ്ങൾ ചേർത്ത് രോഗം പടരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന ഫ്ളോചാർട്ട് തയാറാക്കി പ്രസിദ്ധീകരിച്ചതു വൈറസ് വ്യാപനം തടയാനുള്ള മെച്ചപ്പെട്ട പ്രതിവിധിയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ.
വൈറസിന്റെ വ്യാപനം ഏതുവഴിയിലൂടെയൊക്കെയെന്ന് കണ്ടെത്തി പൊതുസമൂഹത്തെ അറിയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള ഈ ചികിത്സാരീതി ഇത്തവണ ചൈനയിൽ കൊറോണ ബാധ നിയന്ത്രിക്കുന്നതിൽ ഉപയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ്-19 ബാധിതർ ഉണ്ടെന്നു കണ്ടെത്തിയ പത്തനംതിട്ടയിലാണ് ഫ്ളോ ചാർട്ട് ആദ്യം തയാറാക്കിയത്.
ഇറ്റലിയിൽനിന്നു നാട്ടിലെത്തിയ ഐത്തല സ്വദേശികൾ സഞ്ചരിച്ച വഴികളിലൂടെയാണ് ഫ്ളോചാർട്ട് ആദ്യമുണ്ടായത്. പിന്നാലെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വടശേരിക്കര സ്വദേശികളായ കോവിഡ് -19 ബാധിതരുടെയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ചെങ്ങളം സ്വദേശികളുടെയും ഫ്ളോ ചാർട്ട് തയാറായി. ഇതിലൂടെ ഇവർ സഞ്ചരിച്ച വഴികളിൽ ഇടപഴകിയവരെ കണ്ടെത്താൻ സഹായകമായി.
ഫ്ളോചാർട്ട് പുറത്തുവന്നതോടെ കോവിഡ്-19 ബാധിതരെത്തിയ സമയത്തു ആ സ്ഥലങ്ങളിലുണ്ടായിരുന്ന നിരവധിയാളുകൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു സ്വയം പ്രതിരോധത്തിനു തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുമുണ്ട്.
കോവിഡ് -19 സ്ഥിരീകരിക്കുന്നവർക്കും നിരീക്ഷണത്തിൽ വയ്ക്കേണ്ടവർക്കുമായി പ്രത്യേക ആശുപത്രികൾ, ഐസൊലേഷൻ വാർഡുകൾ എന്നിവയും ചൈന ക്രമീകരിച്ചിരുന്നു. 16 താത്കാലിക ആശുപത്രികൾ ചൈന നിർമിച്ചു. ഇതേ മാതൃകയിൽ പത്തനംതിട്ടയിൽ പ്രവർത്തനം നിലച്ച രണ്ടു സ്വകാര്യ ആശുപത്രികളും നിർമാണത്തിലിരിക്കുന്ന മെഡിക്കൽ കോളജുകളും ആരോഗ്യവകുപ്പ് ഏറ്റെടുത്ത് ഐസൊലേഷൻ വാർഡുകൾ കൂടുതൽ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്.
ചൈനയിൽ കൊറോണ വൈറസ് ബാധ പുറത്തുവിട്ടത് 2019 ഡിസംബർ 31-നാണ്. നിലവിൽ കൊറോണ വൈറസിൽനിന്നു ചൈന വിമുക്തി നേടിവരികയാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞു. ഫെബ്രുവരി ഒന്പതിനു മാത്രം 1921 കേസുകൾ റിപ്പോർട്ട് ചെയ്ത ചൈനയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 17 കേസുകളാണുണ്ടായത്.
ബിജു കുര്യൻ
ഫ്ളോ ചാർട്ട് തയാറാക്കൽ: വൈറസ് വ്യാപനം തടയാമെന്ന് ആരോഗ്യ വിദഗ്ധർ
02:20 PM Mar 13, 2020 | Deepika.com