കോവിഡ് -19 ബാധിതരുമായി നേരിട്ടു ബന്ധപ്പെട്ടയാളുകളുടെ പരിശോധനാഫലങ്ങളിലാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ കണ്ണ്. ഓരോ മണിക്കൂറിലും പരിശോധനാഫലങ്ങൾ വരുന്നതും കാത്തിരിക്കുകയാണ് കണ്ട്രോൾ റൂമുകൾ. ഇറ്റലിയിൽ നിന്നെത്തിയവരിൽ രോഗവ്യാപനം വേഗത്തിലായ ജില്ലകളിലെ ഭരണകൂടങ്ങൾക്കും ആരോഗ്യവകുപ്പിനും ഈ ദിനങ്ങൾ ആശ്വാസം പകരുന്നതായി. പ്രതിരോധ പ്രവർത്തനങ്ങൾ വിജയത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്.
കോവിഡ് -19 സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശികളുമായി നേരിട്ട് ബന്ധമുള്ളവരുടെ ഉൾപ്പെടെ പരിശോധനാഫലങ്ങൾ നെഗറ്റീവായെന്നതു നേട്ടമായി.
റാന്നി ഐത്തല സ്വദേശികളുടെ വീട്ടിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ പരിശോധനാഫലം തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ നെഗറ്റീവായതോടെ പോലീസ് വകുപ്പുതന്നെ ആശ്വാസത്തിലായി. ഐത്തല സ്വദേശികളുടെ പേരക്കുട്ടിയുടെ പരിശോധനാഫലം കോട്ടയത്തും നെഗറ്റീവായി. തൊട്ടുപിന്നാലെ ഇവരുടെ വീടുമായി നേരിട്ടു ബന്ധപ്പെട്ടിരുന്ന പത്തു പേരുടെ പരിശോധനാഫലം പത്തനംതിട്ടയിലും നെഗറ്റീവായി.
പുനലൂർ മണിയാറിൽ ഇറ്റലി കുടുംബം എത്തി നാലു മണിക്കൂർ ചെലവഴിച്ച ബന്ധുക്കളുടെ പരിശോധനാഫലം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലും നെഗറ്റീവായിരുന്നു. ഇത്തരത്തിൽ ഫലം നെഗറ്റീവ് ആകുന്പോൾ ആരോഗ്യവകുപ്പിനു നേരിയ ആശ്വാസമുണ്ട്. രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടതായി പറയുന്നവരുടെ ഫലം നെഗറ്റീവാകുന്നതോടെ ഇവരുമായി ബന്ധമുള്ളതായി കണ്ടെത്തി രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടവരെ പരിശോധനകൾക്കു വിധേയമാക്കേണ്ടതില്ലെന്ന ആശ്വാസമുണ്ട്.
എന്നാൽ, ഇനിയും പരിശോധനാ ഫലങ്ങൾ പത്തനംതിട്ടയിലും കോട്ടയത്തും പുറത്തുവരാനുണ്ട്. പത്തനംതിട്ടയിൽ 33 പരിശോധനാഫലങ്ങളാണ് പുറത്തുവരാനുള്ളത്. കൂടാതെ, പുതുതായി ആശുപത്രികളിലെത്തുന്നവരുടെ പരിശോധനകളും നടക്കണം. രോഗബാധിതരുമായി നേരിട്ട് ഇടപഴകിയവരുടെ ഫലങ്ങളാണു ലഭിക്കാനുള്ളത്.
സംസ്ഥാനത്തു നിലവിൽ രോഗം സ്ഥിരീകരിച്ച 19 പേരിൽ 11 പേരും റാന്നി ഐത്തല സ്വദേശികളായ കുടുംബവും അവരുമായി ബന്ധമുള്ളവരുമാണ്.
ഇറ്റലി ബന്ധത്തിലെ വ്യാപനം കുറയുന്നു
02:18 PM Mar 13, 2020 | Deepika.com