ബ്രിട്ടൻ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു മാസത്തേക്ക് അമേരിക്കയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടിയിൽ യൂറോപ്യൻ യൂണിയൻ പ്രതിഷേധിച്ചു.
ബുധനാഴ്ച രാത്രിയാണ് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. ഷെങ്കൻ വീസ മേഖലയിൽ ഉൾപ്പെട്ട 26 യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് ബാധകമാണ്. യുകെ, അയർലൻഡ് എന്നിവയെയും ഷെങ്കൻ മേഖലയ്ക്കു പുറത്തുള്ള രാജ്യങ്ങളെയും ഒഴിവാക്കി.
കൊറോണ വൈറസിനെ നേരിടുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ വേണ്ടത്ര കരുതലെടുത്തില്ലെന്നും യൂറോപ്പിൽനിന്നുള്ള യാത്രികരാണ് അമേരിക്കയിൽ കൊറോണ എത്തിച്ചതെന്നും ട്രംപ് ആരോപിച്ചു. യൂറോപ്പിൽ നിന്നുള്ള ചരക്കുകൾക്കും വിലക്കുണ്ടാവുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് വാണിജ്യത്തിനു തടസമില്ലെന്നു വ്യക്തമാക്കി. കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ഏതാനും സാന്പത്തിക നടപടികളും ട്രംപ് ഭരണകൂടം മുന്നോട്ടുവച്ചു.
കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി യാത്രാവിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയിനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി ആഗോളതലത്തിലുള്ളതാണ്. ഏതെങ്കിലും ഒരു ഭൂഖണ്ഡത്തെ മാത്രം ബാധിക്കുന്നതല്ല. ഏകപക്ഷീയ നടപടിക്കു പകരം എല്ലാവരുടെയും സഹകരണത്തോടെയുള്ള നീക്കങ്ങളാണ് ആവശ്യമെന്നു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അമേരിക്കൻ ജനതയെ വിദേശ വൈറസിൽ നിന്നു രക്ഷിക്കാൻ എടുക്കുന്ന ഏറ്റവും സമഗ്രമായ നടപടിയാണിതെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു.യൂറോപ്യൻ രാജ്യങ്ങളെ മുൻകൂട്ടി വിവരം അറിയിക്കാൻ സമയം കിട്ടിയില്ലെന്ന് അദ്ദേഹം റിപ്പോർട്ടർമാരോടു പറഞ്ഞു. ട്രംപിന്റെ നടപടി വിമാനക്കന്പനികളെ പ്രതികൂലമായി ബാധിക്കും. ദിനം പ്രതി 400 വിമാനങ്ങളാണ് യൂറോപ്പിൽനിന്ന് അമേരിക്കയിലെത്തുന്നത്. യൂറോപ്പിൽ നിന്ന് അമേരിക്കയിലെത്തുന്ന അമേരിക്കൻ പൗരന്മാർ 14 ദിവസത്തെ ക്വാറന്റൈനു വിധേയരാവണമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.
ക്യാപ്പിറ്റോൾ അടച്ചു
യുഎസ് ക്യാപ്പിറ്റോളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു. ഏപ്രിൽ വരെ ജനപ്രതിനിധിസഭയുടെയും സെനറ്റിലെയും ഓഫീസുകളിൽ പ്രവേശനം അനുവദിക്കില്ലെന്നു ഹൗസ് ആൻഡ് സെനറ്റ് സർജന്റ് അറ്റ് ആംസ് അറിയിച്ചു. എന്നാൽ ജനപ്രതിനിധികൾക്കും പത്രലേഖകർക്കും ഉദ്യോഗസ്ഥർക്കും വിലക്ക് ബാധകമല്ല. വൈറ്റ്ഹൗസിലെ ഗൈഡഡ് ടൂറും നിർത്തിവച്ചു.
യുഎസിൽ ഇതിനകം 1323 പേർക്കാണു കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 38 പേർ മരിച്ചു. ആറെണ്ണം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണരോഗം പടർന്നിട്ടുണ്ട്.
കോറോണ 19: യാത്രാവിലക്കുമായി ട്രംപ്, പ്രതിഷേധവുമായി ഇയു
12:45 PM Mar 13, 2020 | Deepika.com