കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നടത്തരുതെന്ന നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുത്. എങ്കിലും അന്തിമ തീരുമാനം സംഘാടകരുടേതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഐപിഎൽ മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. അതേസമയം, ഐപിഎൽ മത്സരങ്ങൾ നടത്തണോ വേണ്ടയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐപിഎൽ ഗവേണിംഗ് കൗണ്‍സിൽ ശനിയാഴ്ച യോഗം ചേരുന്നുണ്ട്. ഐപിഎൽ മത്സരങ്ങൾ മാറ്റി വയ്ക്കില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശതാരങ്ങൾ ഇത്തവണ ഐപിഎല്ലിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കൊറോണയെ തുടർന്നു കേന്ദ്രസർക്കാർ വീസയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിരുന്നു. അതിനാൽ ഏപ്രിൽ 15 വരെയുള്ള മത്സരങ്ങളിൽ വിദേശതാരങ്ങൾ പങ്കെടുക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണ: ഐപിഎൽ നടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയം
05:52 PM Mar 12, 2020 | Deepika.com