സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് -19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 110 രാജ്യങ്ങളില്‍ കോവിഡ് -19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലുമാണുള്ളത്.
സംശയാസ്പദമായവരുടെ 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് -19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകള്‍ വന്നിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 85 വയസിനു മുകളില്‍ പ്രായമുള്ള രണ്ടു പേര് ഹൈ റിസ്കിലുള്ളവരാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു.
സാന്പിൾ പരിശോധന
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സാമ്പിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രത്യേക പരിചരണം
ഇറ്റലിയില്‍നിന്നു പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്.
ഇതില്‍ 129 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര് 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര് കോൺടാക്ട് ലിസ്റ്റിലുണ്ട്.
എറണാകുളത്ത് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്.
എയർപോർട്ട് സ്ക്രീനിംഗ്
കോവിഡ്-19 ബാധിത രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ പേര് കേരളത്തിലേക്കു വരുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാ എയര്‍പോര്‍ട്ടുകളിലും നല്ല സ്ക്രീനിംഗാണ് നടക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇത്തരത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്വമേധയാ റിപ്പോര്‍ട്ട് ചെയ്ത് വരുന്നവരുമുണ്ട്. കൂടുതല്‍ കേസുകള്‍ വരുന്നതനുസരിച്ച് ചികിത്സ സൗകര്യങ്ങള്‍ കൂട്ടും. രോഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയയ്ക്കുന്നത്.
എല്ലാവർക്കും മാസ്ക് വേണ്ട
രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാത്രമേ മാസ്ക് ധരിക്കേണ്ടതുള്ളൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മാര്‍ഗനിർദേശങ്ങള്‍ മനസിലാക്കി മാസ്ക് ഉപയോഗിക്കണം. തുടർന്ന് ശാസ്ത്രീയമായി സംസ്കരിക്കണം.
പൊതുജനങ്ങള്‍ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കേണ്ടതില്ല. എവിടെയെങ്കിലും പോയി വന്നാല്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകിയാല്‍ തന്നെ പല പകര്‍ച്ച വ്യാധികളില്‍ നിന്നു രക്ഷ നേടാം. സാനിറ്ററൈസര്‍ ലഭ്യത കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
രോഗലക്ഷണങ്ങളുള്ളവര്‍ പരീക്ഷയെഴുതാന്‍ പോകേണ്ടതില്ല. പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികള്‍ക്ക് പ്രത്യേക റൂമും സൗകര്യങ്ങളും സ്കൂള്‍ അധികൃതര്‍ തന്നെ ചെയ്തു കൊടുക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളില്‍ ബോധവത്കരണം നടത്തി. ജനപ്രതിനിധികളുടെ സഹകരണത്തോടെ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. അവസാന കോണ്ടാക്ട് ട്രെയിസ് വരെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ പേർക്കു രോഗം ബാധിച്ച രാജ്യങ്ങൾ
(രോഗം ബാധിച്ചവരുടെ എണ്ണം, ബ്രായ്ക്കറ്റിൽ മരണസംഖ്യ)
ചൈന- 80,955 (3158)
ഇറ്റലി- 10,149 (631)
ഇറാൻ- 9,000 (354)
ദ. കൊറിയ- 7,755 (61)
സ്പെയിൻ- 2,067 (47)
ഫ്രാൻസ്- 1,784 (33)
ജർമനി- 1,622 (3)
യുഎസ്എ- 1,030 (31)
കോവിഡ്-19: ബുധനാഴ്ച പുതിയ കേസുകളില്ല
01:52 PM Mar 12, 2020 | Deepika.com