വിദേശ പൗരൻമാർക്കു വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കു വീസ അനുവദിക്കുന്നതാണ് ഇന്ത്യ നിർത്തിവച്ചത്.
കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടരുന്ന സാഹചര്യത്തിലാണു സർക്കാർ നടപടി. താത്കാലികമായാണു വിലക്കെന്നാണു കേന്ദ്ര വിശദീകരണം. ഇ-വീസകൾക്കും വിലക്ക് ബാധകമാണ്.
രാജ്യത്ത് 56 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഇറാനിലേക്കയച്ച വ്യോമസേനാ വിമാനത്തിൽ 58 ഇന്ത്യൻ തീർഥാടകരെ ചൊവ്വാഴ്ച തിരിച്ചെത്തിച്ചു. ഇവരെ സൂക്ഷ്മപരിശോധനകൾക്കായി പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യക്കാരായ 340 പേർ ഇപ്പോഴും ഇറാനിലുണ്ടെന്നാണു കണക്കുകൾ.
വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ- മ്യാൻമാർ അതിർത്തിയിലെ രണ്ട് ഗേറ്റുകൾ അടച്ചു. നേപ്പാൾ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നു വരുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. 34,536 പേർ രാജ്യത്ത് നിരീക്ഷണത്തിലാണ്.
വിദേശ പൗരൻമാർക്കു വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ; വീസ അനുവദിക്കുന്നില്ല
03:22 PM Mar 11, 2020 | Deepika.com