കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ അഭ്യർഥന മാനിച്ച് 31 വരെ മാർത്തോമ്മാ സഭയുടെ കേരളത്തിലെ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയും നോന്പിനോടനുബന്ധിച്ചു പ്രാർഥനകളും പള്ളി കൂദാശകളും വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതായി സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു.
പ്രാർഥനകൾ ചെറിയ കൂട്ടമായി ബന്ധപ്പെട്ട ഇടവക വികാരിമാർ രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 31 വരെ വിവാഹശുശ്രൂഷയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ ദേവാലയത്തിൽ പരമാവധി 15 പേരും ശവസംസ്കാര ശുശ്രൂഷയ്ക്ക് കുടുംബാംഗങ്ങൾ മാത്രവും പങ്കെടുക്കണം. വാർഷികം, യാത്രയയപ്പു യോഗങ്ങൾ, വിനോദ യാത്രകൾ, പൊതുപരിപാടികൾ ഇവ ഈസ്റ്റർ വരെ മാറ്റിവയ്ക്കണം.
ഏപ്രിൽ നാലിന് കൊല്ലം തേവള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയുടെ സഫ്രഗൻ മെത്രാപ്പോലീത്ത നിയോഗശുശ്രൂഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായും മെത്രാപ്പോലീത്ത സർക്കുലറിലൂടെ അറിയിച്ചു.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ കൊറോണയുമായി ബന്ധപ്പെട്ട് സർക്കാരുകൾ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കണമെന്നും സർക്കുലറിൽ പറയുന്നു.
മാർത്തോമ്മാ സഭാ ദേവാലയങ്ങളിൽ 31 വരെ കുർബാനയും പ്രാർഥനകളും ഇല്ല
02:27 PM Mar 11, 2020 | Deepika.com