മഹാരാഷ്ട്രയിലെ പൂനയിൽ രണ്ടു പേർക്കും കർണാടകയിൽ മൂന്നു പേർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. കേരളത്തിൽനിന്ന് കോവിഡ് ബാധിച്ചതായി ഇന്നലെ സ്ഥിരീകരിച്ചത് അടക്കമുള്ള കണക്കാണിത്. ദുബായിൽനിന്നെത്തിയ രണ്ടു പേരിലാണ് മഹാരാഷ്ട്രയിൽ കൊറോണ കണ്ടെത്തിയത്. മാർച്ച് ഒന്നിനാണ് ഇവർ ഇന്ത്യയിലെത്തിയത്.
അതേസമയം, തിങ്കളാഴ്ച ഇറാനിലേക്കയച്ച വ്യോമസേനാ വിമാനത്തിൽ 58 ഇന്ത്യൻ തീർഥാടകരെ ഇന്നലെ തിരിച്ചെത്തിച്ചു. ഇവരെ സൂക്ഷ്മപരിശോധനകൾക്കായി പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യക്കാരായ 340 പേർ ഇപ്പോഴും ഇറാനിലുണ്ടെന്നാണ് കണക്കുകൾ. വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ- മ്യാൻമാർ അതിർത്തിയിലെ രണ്ട് ഗേറ്റുകൾ അടച്ചു. നേപ്പാൾ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നു വരുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. 34,536 പേർ രാജ്യത്ത് നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർണാടകയിലെ അങ്ക ണവാടികൾക്കും ബംഗളൂരുവിലെ പ്രൈമറി സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ രോഗം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ഏഴു പേരുടെ സാന്പിളുകൾ പരിശോധിച്ചപ്പോൾ ആർക്കും വൈറസ് ബാധയേറ്റിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയ ഭാസ്കർ അറിയിച്ചു.
മഹാരാഷ്ട്രയിൽ ഇതുവരെ പരിശോധിച്ച 282 പേരിൽ രണ്ടു പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നു നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ പറഞ്ഞു.
കൊറോണ: പരിശോധന കർശനമാക്കി; രാജ്യത്ത് വൈറസ് ബാധിച്ചവർ 56
12:19 PM Mar 11, 2020 | Deepika.com