ചൈനയിൽ കൊറോണവ്യാപനം കുറഞ്ഞപ്പോൾ ഇറ്റലിയിലും യൂറോപ്പിലും വൈറസ് അതിവേഗം പടരുകയാണ്. ഇറ്റാലിയൻ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സ്തംഭിച്ചു.
വടക്കൻ ഇറ്റലിയിലെ 15 പ്രവിശ്യകളിൽ നേരത്തെ ഏർപ്പെടുത്തിയ യാത്രാവിലക്കും പൊതു ചടങ്ങുകൾക്കുള്ള നിരോധനവും രാജ്യത്തിനു മുഴുവൻ ബാധകമാക്കി തിങ്കളാഴ്ച പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവു പുറപ്പെടുവിച്ചു. ജനങ്ങൾ വീടുകളിൽ കഴിയണമെന്നും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ജോലിക്കും ഭക്ഷണം വാങ്ങാനും ചികിത്സയ്ക്കും പോകുന്നതിനു യാത്ര ചെയ്യാം. എന്നാൽ നിയമലംഘനം ഉണ്ടായാൽ പോലീസ് നടപടി എടുക്കും.
രാജ്യത്തിന്റെ നന്മയ്ക്കായി നാം ചില ത്യാഗങ്ങൾ സഹിക്കേണ്ടതുണ്ടെന്ന് ആറുകോടി വരുന്ന ഇറ്റാലിയൻ ജനതയെ അഭിസംബോധന ചെയ്ത് കോണ്ടി പറഞ്ഞു. ഇറ്റലിയിലെ മുഴുവൻ സ്കൂളുകളും കോളജുകളും അടച്ചു.
തിയേറ്ററുകളും മ്യൂസിയങ്ങളും പ്രവർത്തിക്കില്ല. സ്പോട്സ് മത്സരങ്ങൾ അനുവദിക്കില്ല. ബാറുകളും റസ്റ്റോറന്റുകളും വൈകുന്നേരം ആറു മണിക്ക് അടയ്ക്കണം.ഏപ്രിൽ മൂന്നുവരെ നിയന്ത്രണങ്ങൾ നിലവിലുണ്ടാവും.
കോണ്ടിയുടെ പ്രഖ്യാപനത്തെത്തുടർന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടാൻ സൂപ്പർ മാർക്കറ്റുകളിലും മറ്റും വൻതിരക്ക് അനുഭവപ്പെട്ടു. ഇന്നലെ വിവിധ നഗര ചത്വരങ്ങൾ വിജനമായിരുന്നു. ട്രാഫിക് സർക്കിളുകളും ശാന്തമായിരുന്നു
ഇറ്റലിയിൽ ഇതുവരെ 463 മരണങ്ങളാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം 9172 ആയി.
റെയിൽവേ സ്റ്റേഷനുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. യാത്ര ചെയ്യുന്നത് എന്താവശ്യത്തിനാണെന്നു വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ചു നൽകുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളുവെന്നു മിലാൻ സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.ഇറ്റലിയിലേക്കുള്ള വിമാന സർവീസുകൾ പല രാജ്യങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ഇറ്റലിയിൽനിന്നുള്ള യാത്രക്കാർക്ക് ഓസ്ട്രിയ വിലക്ക് ഏർപ്പെടുത്തി. ഇറ്റലിയിലേക്കുള്ള യാത്ര ഒഴിവാക്കാൻ ബ്രിട്ടനും ഓസ്ട്രിയയും അയർലൻഡും പൗരന്മാർക്കു നിർദേശം നൽകി. ഇറ്റലിയിൽനിന്നുള്ള വിമാനസർവീസുകൾക്കും കപ്പലുകൾക്കും മാൾട്ടയും വിലക്ക് ഏർപ്പെടുത്തി.
സെന്റ് പീറ്റേഴ്സ് ചത്വരം അടച്ചു
ഇറ്റാലിയൻ സർക്കാരിന്റെ നിർദേശം മാനിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരം ഇന്നലെ അടച്ചു. ഏപ്രിൽ മൂന്നുവരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും ചത്വരത്തിലും സന്ദർശകരെ അനുവദിക്കില്ലെന്നു വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. മൊബൈൽ പോസ്റ്റ് ഓഫീസ്, ഫോട്ടോ സർവീസ് ഓഫീസ്, ഗ്രന്ഥശാല എന്നിവയും അടച്ചു.വത്തിക്കാൻ ഫാർമസിയും സൂപ്പർമാർക്കറ്റും ഭാഗികമായി പ്രവർത്തിക്കും. ബുധനാഴ്ച തോറുമുള്ള മാർപാപ്പയുടെ പൊതുദർശന പ്രഭാഷണം ഇന്റർനെറ്റിൽ ലൈവായി ലഭിക്കും.
ട്രംപിനു ടെസ്റ്റ് വേണ്ട
പ്രസിഡന്റ് ട്രംപിനു കൊറോണടെസ്റ്റ് നടത്തിയിട്ടില്ലെന്നു വൈറ്റ് ഹൗസ് അറിയിച്ചു. കൊറോണ ബാധിതരുമായി സന്പർക്കം പുലർത്തിയ ഏതാനും ജനപ്രതിനിധികളുമായി ട്രംപ് അടുത്ത് ഇടപഴകിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ജനപ്രതിനിധികൾ പിന്നീട് ക്വാറന്റൈനിൽ പ്രവേശിച്ചു.
ട്രംപിന്റെ ആരോഗ്യനില മെച്ചമാണെന്നും കോവിഡ്-19 ബാധിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്താത്ത സാഹചര്യത്തിൽ ടെസ്റ്റിന്റെ ആവശ്യമില്ലന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അറിയിച്ചു.
ഇതേസമയം വുഹാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾക്ക് ചൈന അയവുവരുത്തി. ഇലക്ട്രോണിക് കോഡ് സിസ്റ്റം പ്രാബല്യത്തിലാക്കിയതോടെ രോഗം ഭേദമായവർക്ക് ഹുബൈ പ്രവിശ്യയിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു.
കൊറോണ: ഇറ്റലിയിൽ കടുത്ത നിയന്ത്രണം
12:13 PM Mar 11, 2020 | Deepika.com