കൊറോണ വൈറസ് ബാധ വ്യാപകമായ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ പ്രത്യേക വിമാനം തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് തിരിക്കും. ഉത്തർപ്രദേശ് ഗാസിയാബാദിലെ വ്യോമസേനയുടെ ഹിന്ദോൻ വ്യോമകേന്ദ്രത്തിൽനിന്നും രാത്രി എട്ടിനാണ് വിമാനം തിരിക്കുന്നത്.
കേന്ദ്രസർക്കാർ ശാസ്ത്രജ്ഞരേയും മൊബൈൽ ലബോർട്ടറികളും ഇറാനിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ പ്രവർത്തനം ആരംഭിക്കാൻ കസ്റ്റംസ് അനുമതിക്കായി ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.
ഇറാനിൽനിന്ന് 108 പേരെയാണ് നാട്ടിലെത്തിക്കുന്നത്. ഇവർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് തിരികെ എത്തിക്കാൻ നടപടി ആരംഭിച്ചത്. ഇവരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഇറാനിൽ രണ്ടായിരത്തോളം ഇന്ത്യക്കാരാണുള്ളത്. മൂന്നു ദിവസം മുമ്പ് മഹാൻ എയർലൈൻ വിമാനം 300 ഇന്ത്യക്കാരുടെ സാമ്പിളുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന്റെ പരിശോധനയിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചവരെയാണ് നാട്ടിലെത്തിക്കുന്നത്.
രക്ഷകവിമാനം..! ഇന്ത്യക്കാരെ തിരികെകൊണ്ടുവരാൻ വ്യോമസേന വിമാനം ഇറാനിലേക്ക്
06:37 PM Mar 09, 2020 | Deepika.com