സംസ്ഥാനത്ത് അഞ്ചു പേർക്കു കൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. അഞ്ചു പേരും പത്തനംതിട്ട ജില്ലയിലുള്ളവരാണ്. ഇവരിൽ മൂന്നു പേർ ഇറ്റലിയിൽ നിന്നു മടങ്ങിയെത്തിയ ദന്പതികളും മകനുമാണ്. മറ്റു രണ്ടു പേർ ഇവരുമായി സന്പർക്കത്തിലേർപ്പെട്ട അയൽപക്കത്തെ ബന്ധുക്കളാണ്. ഇവരെല്ലാം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28നു ക്യൂആർ 126 വെനീസ്- ദോഹ ഖത്തർ എയർവേസ് വിമാനത്തിൽ ഇവർ ദോഹയിലെത്തി. രാത്രി 11.20നാണു ദോഹയിലെത്തിയത്. അവിടെ ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷം 29നു ക്യൂആർ 514 ദോഹ-കൊച്ചി ഖത്തർ എയർവേസ് വിമാനത്തിലാണ് നെടുന്പാശേരിയിൽ എത്തിയത്. ഈ വിമാനങ്ങളിൽ യാത്ര ചെയ്ത വ്യക്തികൾ അതതു ജില്ലകളിലെ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണം.
കോവിഡ്- 19 ബാധിത രാജ്യങ്ങളിൽനിന്നു വരുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെങ്കിൽ കുറ്റകരമായി കണക്കാക്കും. ഇത്തരക്കാരുടെ വിവരങ്ങൾ അയൽപക്കക്കാരും അറിയിക്കാൻ ശ്രദ്ധിക്കണം. വിദേശത്തു നിന്നു വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം.
ഇറ്റലിയിൽ നിന്നെത്തിയവരുടെ വീട്ടിലുള്ള രണ്ടു പേരെ പനിബാധയെ തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇവരുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർക്കു 90 വയസിൽ കൂടുതൽ പ്രായമുള്ള സാഹചര്യത്തിലാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.
ഇറ്റലിയിൽനിന്നു വന്നവർ അക്കാര്യം വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തില്ല. ഇവരുടെ വീടിനു സമീപത്തെ ബന്ധുവീട്ടിലുള്ള രണ്ടുപേർ പനിയായി ആശുപത്രിയിൽ വന്നപ്പോഴാണ് ഇറ്റലിയിൽ നിന്നു വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടൻ തന്നെ അവരോട് ആശുപത്രിയിലേക്കു മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ആരോഗ്യ വകുപ്പിന്റെ നിർദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് അവർ പറഞ്ഞത്. നിർബന്ധപൂർവം ഇവരെ നിരീക്ഷണത്തിലാക്കി സാന്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇവർ 54, 53 വയസും വീതമുള്ള ഭാര്യയും ഭർത്താവും 24 വയസുള്ള മകനുമാണ്. മറ്റുള്ളവർ 65, 61 വയസ് വീതമുള്ള ദന്പതികളാണ്.
കോവിഡ് 19 ബാധിത രാജ്യങ്ങളായ ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ ഇടങ്ങളിൽനിന്നു വരുന്നവർ കർശനമായി 28 ദിവസത്തെ നിരീക്ഷണത്തിനു വിധേയമാകണം.
ഇറ്റലിയിൽ നിന്നെത്തിയവരുടെ സാന്പിൾ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞയുടൻ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ വീഡിയോ കോണ്‍ഫറൻസ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ ഇവർ പോയ സ്ഥലങ്ങളും ഇവരുമായി സന്പർക്കത്തിലേർപ്പെട്ട ആളുകളേയും കണ്ടെത്താനായെന്നാണ് അധികൃതർ പറയുന്നത്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തു നേരത്തെ മൂന്നു പേർക്കു കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരും വിദേശങ്ങളിൽ നിന്നു മടങ്ങിയെത്തിയവരായിരുന്നു.
മറച്ചുവച്ചത് ശരിയല്ല: മന്ത്രി
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിലെ ടീമിനോട് ഇക്കാര്യം തുറന്നു പറയണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിവർ അക്കാര്യം മറച്ചുവച്ചത് ശരിയായില്ല. രോഗ ലക്ഷണങ്ങൾ നിലവിൽ ഇല്ലെങ്കിലും ഇക്കാര്യം പറയണം. എന്തിനു മറച്ചു വയ്ക്കണം.
ജോലിക്കു സമയത്തു ഹാജരാകാനോ, സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോ അല്ലേ, ജീവനുണ്ടെങ്കിൽ മാത്രമല്ലേ നമുക്ക് ഇതെല്ലാം ചെയ്യാനാകൂ എന്ന് ഓർക്കണം. ഇത്തരക്കാരെ 28 ദിവസം വീട്ടിൽ നിരീക്ഷിക്കും. സൂത്രത്തിൽ മാറി നിൽക്കുന്നതു കുറ്റകരമാണ് - മന്ത്രി പറഞ്ഞു.
732 പേര് നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 648 പേര് വീടുകളിലും 84 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 14 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
പത്തനംതിട്ടയിൽ അഞ്ചു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
12:01 PM Mar 09, 2020 | Deepika.com