കൊറോണ വൈറസ് ബാധയ്ക്കു ശമനമില്ല. രോഗബാധയുള്ള രാജ്യങ്ങളുടെ എണ്ണം 95 ആയി. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ഇറ്റലി കടുത്ത നടപടികളിലേക്കു കടന്നു. വടക്കൻ ഇറ്റലിയിലെ ലൊംബാർഡി അടക്കം 15 പ്രവിശ്യകൾ അടച്ചുപൂട്ടിക്കൊണ്ട് പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 1.6 കോടി ജനങ്ങളാണ് ക്വാറന്റൈൻ നേരിടുക. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുമിത്.
പ്രായം കൂടിയവരുടെ എണ്ണത്തിൽ ജപ്പാനു പിന്നിൽ രണ്ടാമതാണ് ഇറ്റലി. കൊറോണ ബാധിച്ചു മരിക്കുന്നവരിൽ പ്രായം ചെന്നവരാണ് അധികവും. ഇന്നലെ ഇറ്റലിയിലെ മരണസംഖ്യ 233 ആയി. രോഗികളുടെ എണ്ണം 5,883 ആയും കൂടി. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ മരണം ഇപ്പോൾ ഇറ്റലിയിലാണ്.
ഈ സാഹചര്യത്തിലാണ് ചൈനയിലേതിനു സമാനമായ കർശന നടപടികൾ ഇറ്റാലിയൻ സർക്കാരും ഏർപ്പെടുത്തിയത്. ഏപ്രിൽ മൂന്നു വരെയാണ് നിയന്ത്രണങ്ങൾ. 15 പ്രവിശ്യകളിലെ ഒരാൾക്കും പ്രത്യേക അനുമതി കൂടാതെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കില്ല. വിദ്യഭ്യാസ സ്ഥാപനങ്ങൾ, ജിം, മ്യൂസിയം, സിനിമാ തിയേറ്ററുകൾ, നിശാ ക്ലബ്ബുകൾ തുടങ്ങി ജനങ്ങൾ വരുന്ന സ്ഥലങ്ങൾ പൂട്ടാൻ നിർദേശിച്ചു. സാന്പത്തിക തലസ്ഥാനമായ മിലാനും വെനീസുമെല്ലാം അടച്ചുപൂട്ടപ്പെട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്നവയാണ്.
രോഗീപരിചരണത്തിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം ഇറ്റാലിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൊംബാർഡിയിലെ ആശുപത്രികളിൽ കിടക്കകളുടെ അഭാവം നേരിടുന്നതായി റിപ്പോർട്ടുണ്ട്.
ന്യൂയോർക്കിൽ അടിയന്തരാവസ്ഥ
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ആദ്യ മരണം അർജന്റീനയിൽ റിപ്പോർട്ട് ചെയ്തു. യുഎസിൽ രോഗബാധ 30 സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചു. യുഎസിൽ ഇതുവരെ 19 മരണങ്ങളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സംസ്ഥാനത്തു കൂടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
21 കൊറോണ ബാധിതരുണ്ടെന്നു സ്ഥിരീകരിച്ച ഗ്രാൻഡ് പ്രിൻസസ് എന്ന ഉല്ലാസക്കപ്പലിന് ഇന്നലെ ഓക്ലൻഡിൽ നങ്കൂരമിടാൻ യുഎസ് സർക്കാർ അനുമതി നല്കി. 3,533 പേരാണ് കപ്പലിലുള്ളത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷത്തെ ശന്പളത്തിന്റെ ഒരു ഭാഗം പ്രസിഡന്റ് ട്രംപ് ആരോഗ്യവകുപ്പിനു കൈമാറിയെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം ട്വീറ്റ് ചെയ്തു. ട്രംപ് ഒപ്പിട്ട ലക്ഷം ഡോളറിന്റെ ചെക്കിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട്.
ഇതിനിടെ, കോസ്റ്റ ഫോർച്യൂണ എന്ന മറ്റൊരു ഉല്ലാസക്കപ്പലിന് നങ്കൂരമിടാനുള്ള അനുമതി തായ്ലൻഡും മലേഷ്യയും നിഷേധിച്ചു. ഇറ്റലിക്കാരടക്കം 2000 പേരാണ് കപ്പലിലുള്ളത്.
ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം ലക്ഷത്തിനു മുകളിലായത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
കൊളംബിയ, കോസ്റ്ററിക, മാൾട്ട, മാലദ്വീപ്, ബൾഗേറിയ, പരാഗ്വെ എന്നീ രാജ്യങ്ങളിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ദക്ഷിണകൊറിയയിൽ രോഗികളുടെ എണ്ണം ഏഴായിരത്തിനു മുകളിലായി. ഇറാനിൽ 194 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ മരണസംഖ്യ ഇതിനു മുകളിൽ വരുമെന്നു പ റയപ്പെടുന്നു.
കൊറോണ വൈറസ് ബാധ: ഇറ്റലിയിൽ 1.6 കോടി പേർ ഒറ്റപ്പെട്ടു
11:20 AM Mar 09, 2020 | Deepika.com