ഡൽഹിയിൽ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ 31 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തായ്ലൻഡ്, മലേഷ്യ രാജ്യങ്ങൾ സന്ദർശിച്ച യുവാവിനാണ് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊറോണ എന്നു സംശയിക്കുന്ന ഒരു ബ്രിട്ടീഷ് പൗരനെ ഗോവയിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുമായി ചേർന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു ദിവസത്തെ കോവിഡ്-19 പ്രതിരോധ പരിശീലനം നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 280 പേർ പരിശീലനത്തിൽ പങ്കെടുക്കും. റെയിൽവേ, പ്രതിരോധ, അർധ സൈനിക ആശുപത്രികളിലെ വിദഗ്ധരും പരിശീലനത്തിൽ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് അടിയന്തര ആരോഗ്യ സംഘത്തെ സജ്ജീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ എംപിമാർക്കു ആരോഗ്യ നിർദേശം നൽകി. പാർലമെന്റ് പരിസരത്ത് വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണം. സന്ദർശകർക്കു കർശന നിയന്ത്രണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. 1500 ആളുകളെ പാർപ്പിക്കുന്നതിനുള്ള നിരീക്ഷണ കേന്ദ്രങ്ങൾ കരസേന വിവിധ സ്ഥലങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളിൽ ഉൾപ്പടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ മാർച്ച് 31 വരെ ബയോ മെട്രിക് അറ്റൻഡൻസ് സംവിധാനം വേണ്ടെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഏഴാം തീയതി മുതൽ അടച്ചിടും. വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമന്ന് സർവകലാശാലകൾക്ക് യുജിസി നിർദേശം നൽകി. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും ബയോമെട്രിക്് അറ്റൻഡൻസ് ഒഴിവാക്കി. അട്ടാരി-വാഗാ അതിർത്തിയിൽ റിട്രീറ്റ് കാണാൻ ഇന്നലെ മുതൽ പൊതു ജനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ലോകാരോഗ്യ സംഘടനയുമായി ചേർന്നു പരിശീലനം
03:36 PM Mar 08, 2020 | Deepika.com