രാജ്യത്ത് നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പോളിസികളിൽ കോവിഡ്-19 ഉൾപ്പെടുമെന്ന് ജനറൽ ഇൻഷ്വറൻസ് കൗണ്‍സിൽ. കൊറോണയെക്കൂടി നിലവിലുള്ള ഇൻഷ്വറൻസ് പോളിസികളുടെ ഭാഗമാക്കണമെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണ ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പോളിസികളുടെ ഭാഗമാണെന്ന് ജനറൽ ഇൻഷ്വറൻസ് കൗണ്‍സിൽ അറിയിച്ചത്.
അതുകൊണ്ടുതന്നെ ഇതിനായി പുതിയ നയം രൂപീകരിക്കേണ്ട കാര്യമില്ലെന്നും കൊറോണയുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് നടപടികൾ ഇൻഷ്വറൻസ് കന്പനികൾ അതിവേഗം തീർപ്പാക്കണമെന്നും ജനറൽ ഇൻഷ്വറൻസ് കൗണ്‍സിൽ ചെയർമാൻ എ.വി. ഗിരിജ കുമാർ പറഞ്ഞു. പോളിസി എടുക്കുന്ന സമയത്ത് വൈറസ് ബാധിച്ചിട്ടില്ലാത്തവർക്ക് പരിരക്ഷ ലഭിക്കുമെന്ന് ഐസിഐസിഐ ലൊംബാർഡ് ഇൻഷ്വറൻസ് വിഭാഗം മേധാവി സഞ്ജയ് ദത്ത പറഞ്ഞു.
അതിനിടെ, ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 30 ആയി. ഡൽഹിക്കടുത്ത് ഗാസിയാബാദിലാണ് ഇന്നലെ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾ ഇറാനിൽ പോയി വന്നതാണ്. മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ എല്ലാം മാർച്ച് 31 വരെ അടച്ചിടുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-യൂറോപ്യൻ യൂണിയൻ സമ്മേളനത്തിനായി ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലേക്ക്് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. ഇരു രാജ്യങ്ങളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയുടെ യാത്ര മാറ്റിയതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ചുള്ള കരുതൽ നടപടികൾ കഴിഞ്ഞ ജനുവരി 17 മുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പാർലമെന്റിന്റെ ഇരുസഭകളിലും വ്യക്തമാക്കി. ഗുഡ്ഗാവിലെ പേ ടിഎം ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചെന്ന് കന്പനി അറിയിച്ചു. ഇതേ തുടർന്ന് കന്പനിയുടെ ഗുരുഗ്രാം, നോയിഡ ഓഫീസുകൾ അടച്ചു. കൊറോണ സ്ഥിരീകരിച്ച 14 ഇറ്റലിക്കാരെ ഐടിബിപി കേന്ദ്രത്തിൽനിന്നു മേദാന്ത ആശുപത്രിയിലേക്കു മാറ്റി.
28,529 പേരെ പ്രതിദിനം നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി പാർലമെന്റിൽ പറഞ്ഞു. സിക്കിമിൽ വിദേശവിനോദ സഞ്ചാരികൾക്ക് ഇന്നർ ലൈൻ പെർമിറ്റ് (യാത്രാനുമതി) നൽകുന്നത് നിർത്തലാക്കി. ബാങ്കോക്കിൽ നടക്കുന്ന ഏഷ്യാ കപ്പ് വേൾഡ് റാങ്കിം ടൂർണമെന്റിൽ ഇന്ത്യൻ ടീം പങ്കെടുക്കുന്നില്ലെന്ന് ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
ഇറ്റലി, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള വിദേശ സഞ്ചാരികൾ ഇന്ത്യയിൽ പ്രവേശിക്കണമെങ്കിൽ കൊറോണ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. കൊറോണ ബാധിത രാജ്യങ്ങളിൽ യാത്ര ചെയ്തു വന്ന അഞ്ചു പേരെ ശ്രീനഗറിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ തുറന്ന സ്ഥലങ്ങളിൽ മത്സ്യ, മാംസങ്ങൾ വിൽക്കുന്നത് നിരോധിച്ചു.
കോവിഡിനും ഇൻഷ്വറൻസ്
11:57 AM Mar 06, 2020 | Deepika.com