ഓഹരികന്പോളങ്ങൾ വല്ലാത്ത ചാഞ്ചാട്ടത്തിലായ ദിവസമാണ് ഇന്നലെ. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിനുശേഷവും യുഎസ് ഓഹരികൾ കുത്തനെ ഇടിഞ്ഞതിന്റെ അന്പരപ്പിലാണു വിപണി തുടങ്ങിയത്. പിന്നീട് വിപണി സ്ഥിരത കൈവരിക്കുന്നു എന്നു തോന്നിയപ്പോഴേക്ക് കോവിഡ്-19 വൈറസ് പടരുന്നതിന്റെ ഭീതിയും ആശങ്കയുമായി.
മേലോട്ടും കീഴോട്ടുമായി 945 പോയിന്റ് ചാഞ്ചാടിയശേഷം സെൻസെക്സ് 214.22 പോയിന്റ് നഷ്ടത്തിൽ 38,409.48 ൽ ക്ലോസ് ചെയ്തു. 52.3 പോയിന്റ് താണ നിഫ്റ്റി 11,251-ൽ ക്ലോസ് ചെയ്തു.
ഇന്ത്യൻ രൂപയും ഇന്നലെ വല്ലാതെ ചാഞ്ചാടി. ഡോളറിന് ഒരിടയ്ക്ക് 72.9 രൂപയായി. പിന്നീട് 73.64 രൂപയിലേക്കു ഡോളർ കയറി. ഒടുവിൽ 73.19-ൽ ഡോളർ ക്ലോസ് ചെയ്തു.
കോവിഡ്-19 ന്റെ വ്യാപനം ചൈനയിൽ കുറയുന്നതായാണു കണക്കുകൾ. അവിടെ മരണങ്ങളും കുറഞ്ഞു. എന്നാൽ ദക്ഷിണകൊറിയ, ഇറാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ രോഗബാധ ഒട്ടും ശമനമില്ലാതെ വ്യാപിക്കുകയാണ്.
ഇന്ത്യയിലും രോഗബാധ പല സംസ്ഥാനങ്ങളിൽ ഉണ്ടായി. ഇത് ഇന്ത്യയിലടക്കം വളർച്ചയെ ബാധിക്കുമെന്നു തീർച്ചയാണ്. എന്നാൽ ഓഹരികന്പോളങ്ങൾ അതേച്ചൊല്ലി അത്ര ആകുലപ്പെടുന്നതായി കാണുന്നില്ല.
2019-ലേക്കാൾ മോശമാകും 2020 ലെ വളർച്ചയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ ഇന്നലെ പറഞ്ഞു. 92,000 ലേറെ പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 50,000 ലേറെപ്പേർ രോഗമുക്തരായി. 39,000 പേർ ഇപ്പോൾ രോഗികളായി ഉണ്ട്. 3200 പേർ മരിച്ചു.
ഓഹരികൾ ചാഞ്ചാടി
12:24 PM Mar 05, 2020 | Deepika.com