പതിനാറ് ഇറ്റലിക്കാർ ഉൾപ്പെടെ 29 പേർക്ക് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചുവെന്ന് കേന്ദ്രസർക്കാർ. ഇതിൽ ഒരാൾ ഇറ്റാലിയൻ സംഘത്തോടൊപ്പം സഞ്ചരിച്ച ഇന്ത്യക്കാരനാണ്. വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിക്കാരിൽ 14 പേരെ ഐടിബിപിയുടെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മറ്റു രണ്ടുപേർ ആശുപത്രിയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു.
ഇതുവരെ വൈറസ് സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കേരളത്തിലും ഒരാൾ ഡൽഹിയിലും ആറ് പേർ ആഗ്രയിലും മറ്റൊരാൾ തെലുങ്കാനയിലും പിന്നെ 15 ഇറ്റലിക്കാരും ഇന്ത്യക്കാരനായ ഇവരുടെ ഡ്രൈവറുമാണ്. പേടിഎമ്മിന്റെ ഗുഡ്ഗാവ് ഓഫീസിലെ ഒരു ജീവനക്കാരനു വൈറസ് സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നുള്ള മൂന്ന് പേർ വൈറസ് ബാധയിൽ നിന്ന് മുക്തരായി. അതിനിടെ ഹൈദരാബാദിൽ രണ്ട് പേർക്കുകൂടി വൈറസ് ബാധിച്ചുവെന്നാണ് പ്രാഥമിക പരിശോധനകളിൽ വ്യക്തമായത്.
വിദഗ്ധ പരിശോധനകൾക്കായി ഇവരുടെ സാന്പിളുകൾ പൂന നാഷണൽ വൈറോളി ഇന്റസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോളി ആഘോഷങ്ങൾ ഒഴിവാക്കിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
എണ്ണം കൂടും
വൈറസ് ബാധിതരുടെ എണ്ണം ഇനിയും ഉയരാനിടയുണ്ടെന്നും ആരോഗ്യ വിദഗ്ധർ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിക്കുമെന്നും ഡോ. ഹർഷവർധൻ പറഞ്ഞു. വിദേശത്തുള്ള 17 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചു. നോയിഡയിൽ കുട്ടികൾ ഉൾപ്പെടെ വൈറസ് ബാധ സംശയിച്ച ആറു പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇവർ 14 ദിവസത്തേക്ക് സ്വന്തം വീടുകളിൽ കർശന നിരീക്ഷണത്തിൽ കഴിയണം. കഴിഞ്ഞ ജനുവരി 15നുശേഷം വിദേശ യാത്ര നടത്തിയ 373 പേർ നോയിഡയിൽ നിരീക്ഷണത്തിലാണ്.
രാജസ്ഥാനിലേക്ക് യാത്ര ചെയ്ത 23 അംഗ ഇറ്റാലിയൻ സംഘത്തിൽപ്പെട്ടവരാണ് രോഗം ബാധിച്ച 16 പേരും. ഇതിൽ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശിയെ സവായ് മാൻസിംഗ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇയാളുടെ ഭാര്യയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
രാജസ്ഥാനിൽ എത്തിയ ഇറ്റാലിക്കാരുമായി ഇതിനോടകം സംസ്ഥാനത്തുള്ള 215 പേർ പലതരത്തിൽ ബന്ധപ്പെട്ടു കഴിഞ്ഞു എന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രി രഘു ശർമ പറഞ്ഞു.
ചെറിയ പനിയോ ജലദോഷമോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് നോയിഡയിൽ സ്കൂൾ അധികൃതർ മാതാപിതാക്കൾക്കു നിർദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ മന്ത്രിതല സമിതി യോഗം ചേർന്നതിനു ശേഷം ആരും പരിഭ്രാന്തരാകേണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കർമസേനയും രൂപീകരിച്ചിട്ടുണ്ട്.
ഇറാനിലേക്കും ജാഗ്രത
കൊറോണ പടർന്നു പിടിക്കുന്ന ഇറാനിൽ അകപ്പെട്ട ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി ഇറാനിൽ ഇന്ത്യ പ്രത്യേക പരിശോധന കേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. എന്നാൽ, ഇറാൻ സർക്കാർ ഇന്നലെ വൈകുന്നേരം വരെ ഇതിന് അനുമതി നൽകിയിരുന്നില്ല. വിദ്യാർഥികളും തീർഥാടകരും ഉൾപ്പെടെ 1,200 ഇന്ത്യക്കാർ ഇറാനിൽ ഇപ്പോൾ ഉണ്ട്.
കർശന നിരീക്ഷണം
രാജ്യത്തെ 21 വിമാനത്താവളങ്ങളിലായി ആറു ലക്ഷം യാത്രക്കാരെ സ്ക്രീനിംഗിന് വിധേയരാക്കിയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
സെബി മാത്യു
കോവിഡ് ഭീതിയിൽ ഇന്ത്യ
12:13 PM Mar 05, 2020 | Deepika.com