കോവിഡ് - 19 പടരുന്നതു സാന്പത്തികമാന്ദ്യം ഉണ്ടാക്കാതിരിക്കാൻ പലിശനിരക്ക് കുത്തനേ കുറച്ചുകൊണ്ട് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്). അടിസ്ഥാന പലിശനിരക്കിൽ അര ശതമാനമാണു കുറച്ചത്.
സാധാരണ കാൽ ശതമാനം കുറയ്ക്കുന്ന ഫെഡ് ഇത്ര വലിയ കുറവു വരുത്തിയത് സാഹചര്യത്തിന്റെ ഗൗരവം കാണിക്കുന്നു. അടിസ്ഥാന പലിശനിരക്ക് 1.5 - 1.75 ശതമാനത്തിൽനിന്ന് 1.0 - 1.25 ശതമാനമായി.സാന്പത്തികമാന്ദ്യം വരാതിരിക്കാൻ ഏകോപിച്ച നീക്കങ്ങൾക്കു സന്പന്നരാജ്യങ്ങൾ നേരത്തെ തീരുമാ നിച്ചിരുന്നു . ജി-7 രാജ്യങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണർമാരും ഇന്നലെ നടത്തിയ ടെലി കോൺഫറൻസിലാണ് ഈ ധാരണ. മറ്റു രാജ്യങ്ങളുമായും ഇവർ ആശയവിനിമയം നടത്തുന്നുണ്ട്.
ഇന്ത്യയുടെ റിസർവ് ബാങ്ക് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഉചിതമായ നടപടികൾ തക്കസമയത്ത് എടുക്കുമെന്നും ഇന്നലെ അറിയിച്ചു.
കോവിഡ്-19 വ്യാപിച്ചതു ചൈനയിൽ വലിയ സാന്പത്തിക പ്രതിസന്ധി ഉണ്ടാക്കി. ഫാക്ടറികളിൽ ഭൂരിപക്ഷവും രണ്ടു മാസമായി അടഞ്ഞുകിടക്കുന്നു. തുറമുഖങ്ങൾ പ്രവർത്തിക്കുന്നില്ല. ഇതു ചൈനയുമായി ബന്ധപ്പെട്ട രാജ്യങ്ങളിലും വ്യാവസായിക മുരടിപ്പിനു കാരണമായി. ദക്ഷിണകൊറിയ, ജപ്പാൻ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിലേക്കും രോഗം കാര്യമായി ബാധിച്ചു. അമേരിക്കയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ രോഗം ബ്രിട്ടനിലും ഫ്രാൻസിലും കൂടുതൽ പടരുമെന്ന് ആശങ്കയുണ്ട്. രോഗബാധ വ്യാപിക്കുന്നതു തടയാനായില്ലെങ്കിൽ സാന്പത്തികമാന്ദ്യത്തിലേക്കു ലോകം വീഴുമെന്ന് ജി-7 രാജ്യങ്ങളുടെ ഗവേഷണ വിഭാഗമായ ഒഇസിഡി മുന്നറിയിപ്പ് നൽകി.
ഈ പശ്ചാത്തലത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്നൂചിനും യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലും മുൻകൈയുടുത്ത് ഇന്നലെ ടെലികോൺഫറൻസ് നടത്തിയത്. കോൺഫറൻസിനുശേഷം ഇറക്കിയ പ്രസ്താവനയിൽ ഉചിതമായ നികുതി - ബജറ്റ് നടപടികൾ അടക്കം സന്പദ്ഘടനയെ സഹായിക്കാനുള്ള എല്ലാ നടപടിയും എടുക്കുമെന്ന് ഉറപ്പുനൽകി.
ഇതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പലിശനിരക്ക് ഗണ്യമായി കുറയ്ക്കണമെന്നു ഫെഡറൽ റിസർവ് ബോർഡി(ഫെഡ്)നോട് ആവശ്യപ്പെട്ടു. ഒരു ട്വിറ്റർ സന്ദേശത്തിലായിരുന്നു ഇത്.
ഇന്നലെ കാൽ ശതമാനം കൂടി കുറച്ച് അടിസ്ഥാന പലിശ അരശതമാനമാക്കിയ ഓസ്ട്രേലിയൻ കേന്ദ്രബാങ്കിന്റെ പാത പിന്തുടരാനും ട്രംപ് ഫെഡിനോടഭ്യർഥിച്ചു. റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ ഒരു വർഷത്തിനകം നാലു തവണ നിരക്ക് കുറച്ചു.ഇന്നലെ മലേഷ്യൻ കേന്ദ്രബാങ്കും അടിസ്ഥാന പലിശ കുറയ്ക്കുകയുണ്ടായി.
ഇന്ത്യയും പലിശ കുറയ്ക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ ഉചിത നടപടികൾ തക്കസമയത്ത് എടുക്കുമെന്നു പ്രസ്താവന ഇറക്കിയതു കന്പോളങ്ങളെ തൃപ്തിപ്പെടുത്താനായിരുന്നു. ജി-7 യോഗത്തിലെ തീരുമാനത്തിന്റെ ചുവടുപിടിച്ച് റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ നടപടി എടുക്കുമെന്നു പ്രതീക്ഷയുണ്ട്.
ചില്ലറവിലക്കയറ്റം അപായകരമായി കുതിക്കുകയാണെങ്കിലും സാന്പത്തികതളർച്ച ഇനിയും വഷളാകാതിരിക്കാൻ പലിശനിരക്കു കുറയ്ക്കണമെന്നു പൊതുവേ അഭിപ്രായം പരന്നിട്ടുണ്ട്. പലിശ കുറയ്ക്കാൻ പഴുതുണ്ടെന്നു കഴിഞ്ഞ പണനയ കമ്മിറ്റിയിൽ ഗവർണർ ശക്തികാന്തദാസും പല അംഗങ്ങളും പറഞ്ഞിരുന്നു.മാർച്ച് 31-ഏപ്രിൽ രണ്ട് തീയതികളിലാണ് ഇനി പണനയ കമ്മിറ്റി ചേരേണ്ടത്. അതുവരെ കാത്തിരിക്കാതെ തന്നെ നിരക്ക് കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്.
പലിശ മാത്രമല്ല
ജി-7 ധനകാര്യ മേധാവികൾ പലിശനിരക്ക് കുറയ്ക്കുന്നതു പ്രത്യേകം പറഞ്ഞില്ല. മറിച്ചു നികുതി - ബജറ്റ് നടപടികൾ എടുക്കുമെന്നു പറഞ്ഞു. കന്പോളത്തിലേക്കു കൂടുതൽ പണമൊഴുക്കുന്നതടക്കമുള്ള ഉത്തേജന പരിപാടികൾ അവർ ഉദ്ദേശിക്കുന്നുണ്ട്.
പലിശനിരക്കു കുറയ്ക്കുന്നതു വൈറസ് ബാധമൂലം ഉത്പാദനത്തിലും ഉത്പന്നനീക്കത്തിലും വരുന്ന കുറവു മൂലമുള്ള മാന്ദ്യം മാറ്റാൻ കഴിയുമോ എന്നു ചോദിക്കുന്നവരുമുണ്ട്. ചൈനയിലെ രോഗബാധമൂലം ഫാക്ടറികൾ പ്രവർത്തിക്കാത്തതാണ് പ്രശ്നം. ഇതേപോലെയാണു മറ്റിടങ്ങളിലും. ഉത്പാദനം ആരംഭിക്കാനും ഉത്പന്നം നീക്കാനുമുള്ള നടപടികളാണു കൂടതൽ ആവശ്യം എന്നഭിപ്രായപ്പെടുന്നവരുമുണ്ട്.
ഫെഡ് പലിശ കുറച്ചു
01:06 PM Mar 04, 2020 | Deepika.com